NEWS

ഇങ്ങനെയുമുണ്ടോ ആളുകൾ; കേരളത്തിൽ ആനയെ മതം മാറ്റാൻ ശ്രമിച്ചെന്ന വിചിത്രവാദവുമായി ഉത്തരേന്ത്യൻ സംഘപരിവാറുകാർ!!

കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ വിദ്വേഷ പ്രചാരണത്തിന്റെ ആയുധമാക്കി ഉത്തരേന്ത്യന്‍ സംഘപരിവാർ.
മലപ്പുറം കീഴുപറമ്ബില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെടുന്ന വിഡിയോ ആണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈസുകള്‍ വിദ്വേഷ പ്രാചരണത്തിന് ഉപയോഗിക്കുന്നത്. ആനക്ക് മാംസം നല്‍കി മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.നിരവധി പേരാണ് വിദ്വേഷ പ്രചാരണം വിശ്വസിച്ച്‌ പോസ്റ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അരീക്കോടിനടുത്ത് കീഴുപറമ്ബ് പഞ്ചായത്തിലെ പഴംപറമ്ബില്‍ തളച്ചിട്ട കൊളക്കാടന്‍ മിനി എന്ന ആനയുടെ അടുത്ത് പിതാവും മകനും തേങ്ങ കൊടുക്കാനെത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.ആനക്ക് നല്‍കാന്‍ തേങ്ങയുമായി എത്തിയ പിതാവും മകനും ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

പിതാവാണ് ആദ്യം തേങ്ങ നല്‍കിയത്. തുടര്‍ന്ന് മകന്‍ തേങ്ങ കൊടുക്കുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. പിതാവ് ഉടന്‍ മകനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ രണ്ടുപേരും തെറിച്ച്‌ വീഴുകയും ചെയ്തു. 2021 നവംബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.

 

 

ആനക്ക് തേങ്ങ കൊടുക്കുന്ന വീഡിയോ ആണ് മാംസം കൊടുക്കുന്നു എന്ന അടിക്കുറിപ്പോടെ സംഘപരിവാറുകാർ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ആനയെ മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന വിചിത്ര വാദവും ഇവർ ഉന്നയിക്കുന്നുണ്ട്. കേരളത്തില്‍ നടക്കുന്ന ‘ആന ജിഹാദി’നെതിരേ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Back to top button
error: