NEWS

പി ജെ കുര്യൻ ബിജെപിയിലേക്കെന്ന്  സൂചന

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ ബിജെപിയിലേക്ക് എന്ന് സൂചന.ദേശീയ തലത്തില്‍ ഉന്നത പദവി കിട്ടിയാല്‍ കോണ്‍ഗ്രസ് വിടാനാണ് ഇദ്ദേഹത്തിന്റെ നീക്കം.ഇതിന്റെ ആദ്യപടിയായാണ് രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾക്ക് നേരെയുള്ള വിമര്‍ശനമെന്നാണ് വിലയിരുത്തൽ.ഇത് ബിജെപി നേതാക്കളുമായി നടത്തിയ ചില ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണെന്നാണ് പുറത്തുവരുന്ന സൂചന.

കോൺഗ്രസ് ആനുകൂല്യങ്ങൾ പറ്റി കേന്ദ്രത്തില്‍ വര്‍ഷങ്ങളായി വിവിധ പദവികളില്‍ ഇരുന്ന നേതാവാണ് പി ജെ കുര്യൻ.ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിനെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതു വഴി ബിജെപിയും ചില കണക്കുകൂട്ടലുകൾ നടത്തുന്നുണ്ട്.എന്നും കോൺഗ്രസിനൊപ്പം ഉറച്ചു നിന്നവരാണ് കേരളത്തിലെ ക്രൈസ്തവർ.എന്നാൽ മുസ്ലിം ലീഗുമായുള്ള ചില പ്രശ്നത്തിന്റെ പേരിൽ ഈ അടുത്തകാലം മുതൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് അവർ.ഇതിന്റെ ഗുണം കിട്ടിയത് സിപിഐഎമ്മിനുമായിരുന്നു.പി ജെ കുര്യനിലൂടെ ഈ വോട്ട് ബാങ്കിനെ തങ്ങളിലേക്ക് അടുപ്പിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.

 

അതേസമയം കേരളത്തിലെ ബിജെപി നേതാക്കളെ അറിയിക്കാതെയാണ് ഈ നീക്കങ്ങള്‍.അടുത്തയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തുന്നുണ്ട്.ഈ ദിവസങ്ങളില്‍ അദ്ദേഹവുമായി പി ജെ കുര്യൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

കേരളത്തില്‍ ഏതെങ്കിലും തരത്തില്‍ ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കണമെങ്കില്‍ അതിന് ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ വേണമെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്രനേതൃത്വമുള്ളത്.ഇതിനായി പല ക്രൈസ്തവ നേതാക്കള്‍ക്കും പദവികള്‍ നല്‍കിയും അതിനു ശ്രമം നടത്തിയുമൊക്കെ നീക്കങ്ങള്‍ ബിജെപി നടത്തിയിരുന്നു.അതിന്റെ തുടർച്ചയായാണ് ഈ സംഭവത്തെയും വിലയിരുത്തുന്നത്.

 

 

വരാനിരിക്കുന്ന ഉപരാഷ്ട്രപതി കസേരയിലാണ് പി ജെ കുര്യന്റെ നോട്ടം.വൈസ് പ്രസിഡന്റ് പദവി കിട്ടിയാല്‍ കോണ്‍ഗ്രസ് വിടാന്‍ ഒരുക്കമാണെന്ന് ഉന്നത ബിജെപി നേതാക്കളെ ഇദ്ദേഹം അറിയിച്ചതായാണ് വിവരം.

Back to top button
error: