CrimeNEWS

കാവ്യ മാധവന്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ നടന്ന വധഗൂഢാലോചനക്കേസിലും കാവ്യ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനും അന്വേഷണം വേഗത്തിലാക്കാനും ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി ഇനി ദീർഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവ്യാ മാധവനെയടക്കം വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം.

സായി ശങ്കർ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഫൊറൻസിക് പരിശോധനാഫലവും നിർണായകമാണ്. വധഗൂഡാലോചനാക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂ‍ഡാലോചനയ്ക്കപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി പരിശോധിക്കുക. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന വേഗത്തിലാക്കും.

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി പൾസർ സുനി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാകാൻ സാധ്യത ഇല്ലെന്നും കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും  ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ നിരവധി സാക്ഷികളെ വിസ്തരിക്കേണ്ടി വരും. അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം. 

Back to top button
error: