NEWS

ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പ്രതികള്‍ എത്തിയത് പണയം വച്ച ബൈക്കിൽ

പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്നിന്റെ യഥാര്‍ത്ഥ ഉടമസ്ഥ ചിറ്റൂര്‍ പട്ടഞ്ചേരി സ്വദേശി അനിത.രണ്ടുവര്‍ഷം മുൻപ് കുഞ്ഞിന് അസുഖം വന്നപ്പോള്‍ 7,000 രൂപയ്ക്ക് അനിത പണയംവെച്ച ബൈക്ക് പലകൈ മറിഞ്ഞാണ് കൊലയാളികളുടെ കൈകളിലെത്തിയത്.
പാലക്കാട് നഗരത്തിലെ റഷീദ് എന്നയാള്‍ക്കാണ് രണ്ടുവര്‍ഷം മുൻപ് ബൈക്ക് പണയംവെച്ചതെന്ന് അനിത വെളിപ്പെടുത്തി.അവര്‍ പിന്നീട് ഇടയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന് ബുദ്ധിമുട്ടായതിനാല്‍ പണയംവെച്ച ബൈക്ക് തിരികെയെടുക്കാന്‍ പറ്റിയില്ല. കഴിഞ്ഞദിവസം പോലീസ് വന്ന് വണ്ടി എവിടെയാണെന്ന് ചോദിച്ചു. അവരോട് പണയംവെച്ച കാര്യം പറഞ്ഞു.ടെന്‍ഷന്‍ ഒന്നും അടിക്കേണ്ട, നിങ്ങളുടെ വണ്ടി കാണാതായിട്ടുണ്ട് എന്നാണ് പോലീസുകാര്‍ പറഞ്ഞതെന്നും, അനിത പറഞ്ഞു.പിന്നീടാണ് കാര്യങ്ങൾ മനസ്സിലായത്.
അതേസമയം, ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരന്‍ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. കേസിലെ പ്രതികളെ പിടികൂടാന്‍ ഒട്ടേറെപേരുടെ മൊബൈല്‍ ഫോണ്‍ വിളികളും പോലീസ് പരിശോധിച്ചുവരികയാണ്. എലപ്പുള്ളി സുബൈര്‍ വധക്കേസില്‍ നിലവില്‍ നാലുപേരാണ് കസ്റ്റഡിയിലുള്ളത്.

Back to top button
error: