CrimeNEWS

സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു; ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

കോട്ടയം: സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപരിക്കേൽപ്പിച്ച യുവതി മരിച്ചു. കോട്ടയം പൈക മല്ലികശ്ശേരിയിൽ സിനിയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഏപ്രിൽ ഒൻപതാം തീയതി രാത്രിയാണ് സംശയരോഗത്തെ തുടർന്ന് സിനിയെ ഭർത്താവ് കണ്ണമുണ്ടയിൽ ബിനോയ് ജോസഫ് കുത്തിയത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ സിനി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഇത്രയും ദിവസം ചികിത്സയിലായിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണം.

വിചിത്രസ്വഭാവക്കാരനായ ബിനോയ് സംശയരോഗത്തെ തുടർന്ന് സിനിയുമായി തുടർച്ചയായി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏപ്രിൽ ഒൻപത് ശനിയാഴ്ച രാത്രിയുടെ വഴക്കിനിടെയാണ് 11.30-ഓടെ കിടപ്പുമുറിയിൽ വച്ച് ബിനോയ് ജോസഫ് സിനിയെ കുത്തിയത്. ദമ്പതികളുടെ രണ്ട് ആൺമക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുമ്പോൾ ആയിരുന്നു സംഭവം. നിലവിളി കേട്ടെത്തിയ മക്കളാണ് സിനിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം പൊലീസെത്തി കസ്റ്റഡിയിലെടുക്കുന്നത് വരെ ബിനോയ് വീട്ടിൽ തന്നെ തുടർന്നു.

സംശയരോഗം കാരണം വിചിത്ര സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന ആളാണ് ബിനോയ് എന്നാണ് പൊലീസ് പറയുന്നത്. രാത്രി വീടിന്‍റെ വാതിലുകൾ മറ്റൊരു താഴിട്ടു കൂടി പൂട്ടും. ഈ താക്കോൽ സ്വന്തം തലയണക്കടിയിൽ സൂക്ഷിക്കും. ചെറിയൊരു അനക്കം കേട്ടാൽ പോലും വീട്ടിന് ചുറ്റു റോന്തുചുറ്റും. അതിന്‍റെ പേരിൽ ഭാര്യയുമായി വഴക്കുണ്ടാക്കും. ഈ സ്വഭാവം തന്നെയാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് എത്തിച്ചത്.

Back to top button
error: