NEWS

അമ്മയെ 10വർഷമായി മക്കൾ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നു, അമ്മയുടെ പെൻഷൻ തുക 30,000 രൂപ ഇരുവരും പതിവായി കൈപ്പറ്റുന്നുമുണ്ട്; മക്കൾക്കെതിരെ കേസ്

ഞ്ചാവൂർ: രണ്ടു മക്കളും ചേർന്ന് 72 വയസ്സുള്ള പെറ്റമ്മയെ 10 വർഷമായി വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നു. എന്നാൽ ഈ അമ്മയുടെ പെൻഷൻ തുക 30,000 രൂപ മക്കളിരുവരും ചേർന്ന് പതിവായി കൈപ്പറ്റുന്നുമുണ്ട്. സംഭവത്തിൽ റിട്ടയേർഡ് പൊലീസ് ഉദ്യോസ്ഥനും സഹോദരനുമെതിരെ കേസെടുത്തു. ചെന്നൈയിൽ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ഷൺമുഖസുന്ദരം (50) ഇളയ സഹോദരൻ വെങ്കിടേശൻ(45) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരുടെ അമ്മ ജ്ഞാനജ്യോതിയെ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുത്തി.

വീടിന്റെ താക്കോൽ നൽകാൻ ഷൺമുഖസുന്ദവും വെങ്കിടേശനും വിസമ്മതിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച, പൊലീസിന്റെ സഹായത്തോടെ സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ച് കയറിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. ജ്ഞാനജ്യോതിയെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു.

വീടിനുള്ളിൽ നഗ്നയായി കിടക്കുന്ന സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുകണ്ട് ഒരാൾ നൽകിയ വിവരത്തെ തുടർന്നാണ് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വയോധികയെ രക്ഷപ്പെടുത്തിയത്. വിശക്കുമ്പോൾ ജ്ഞാനജ്യോതി ശബ്ദമുണ്ടാക്കുകയും അയൽവാസികൾ ബിസ്‌ക്കറ്റോ പഴങ്ങളോ എറിഞ്ഞു നൽകുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജ്ഞാനജ്യോതിയുടെ അവസ്ഥയെക്കുറിച്ച് അയൽവാസികൾക്ക് അറിയാമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

അമ്മയുടെ പെൻഷൻ തുകയായ 30,000 രൂപ എല്ലാ മാസവും മക്കളിരുവരും ചേർന്ന് വിനിയോഗിക്കുന്നുണ്ടായിരുന്നു. എന്നിട്ടാണത്രേ വൃദ്ധ മാതാവിനെ ഭക്ഷണം പോലും നൽകാതെ വീട്ടിൽ പൂട്ടിയിട്ടത്.

Back to top button
error: