NEWS

പൊന്നുകുട്ടന്റെ കരച്ചിൽ പാഴായില്ല;ചങ്ങനാശ്ശേരിയില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസായി തന്നെ നിലനിര്‍ത്താന്‍ തീരുമാനം

ചങ്ങനാശേരി: പൊന്നുകുട്ടന്റെ കരച്ചിൽ കാണേണ്ടവർ കണ്ടു.ചങ്ങനാശ്ശേരിയില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് തന്നെ റൂട്ടിൽ തുടരും.നേരത്തെ സര്‍വീസ് സൂപ്പര്‍ ഡീലക്സ് ആയി ഉയര്‍ത്തുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് (KSRTC-Swift) ബസ് ഉപയോഗിച്ച്‌ മാറ്റുവാന്‍ തീരുമാനിച്ചിരുന്നതാണ് ഇപ്പോൾ വേണ്ടെന്ന് വച്ചത്.
സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാന്‍ പ്രത്യേകം ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നതിനാല്‍ എക്സ്പ്രസ് ബസുകളില്‍ ഓടുന്ന ഡ്രൈവര്‍മാര്‍ക്ക് ഈ ബസുകളോട് വിടപറയേണ്ടി വന്നിരുന്നു.വര്‍ഷങ്ങളായി ഈ റൂട്ടുകളില്‍ ബസ് ഓടിച്ചിരുന്നതിനാല്‍ പലര്‍ക്കും ഈ വിടപറച്ചില്‍ വൈകാരിക നിമിഷം കൂടിയായിരുന്നു.അത്തരമൊരു വിടപറച്ചിലിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായത്.

കെഎസ്‌ആര്‍ടിസി പാലക്കാട് ഡിപ്പോയിലെ ഡ്രൈവറായ പൊന്നുകുട്ടന്‍ തന്റെ പ്രിയപ്പെട്ട ബസിനോട് വിടപറയുന്ന വീഡിയോയായിരുന്നു അത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പാലക്കാട്, പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന അന്തര്‍സംസ്ഥാന ബസിലെ ഡ്രൈവറാണ് പൊന്നുകുട്ടന്‍. കെ സ്വിഫ്റ്റ് വേളാങ്കണ്ണി റൂട്ട് ഏറ്റെടുത്തിരുന്നു.ഇതോടെ മാറ്റേണ്ടി വന്ന ബസിനോട് ചേര്‍ന്നുനിന്ന് പൊട്ടിക്കരയുകയായിരുന്ന പൊന്നുകുട്ടന്റെ  വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.പൊന്നുകുട്ടന്റെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ സര്‍വീസ് എക്സ്പ്രസ് ആയി തന്നെ നിലനിര്‍ത്താന്‍ കെഎസ്‌ആര്‍ടിസി സിഎംഡിയുടെ നിര്‍ദേശം വന്നത്.

Back to top button
error: