KeralaNEWS

ആനച്ചോറ് കൊലച്ചോറ്, പുറത്തിരുന്ന ഒന്നാം പാപ്പാൻ ഉണ്ണിയെ ആന കുലുക്കി താഴെയിട്ടു; പിന്നെ തുമ്പിക്കൈ കൊണ്ട് നാലുതവണ നിലത്തടിച്ചും മുൻകാൽ കൊണ്ട് ചവിട്ടിയും തുമ്പിക്കൈക്കൊണ്ട് അമർത്തിയും കൊലപ്പെടുത്തി

ലയാളത്തിൻ്റെ മുഖശ്രീയാണ് ആന. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും എന്തിന് സമ്പന്ന വിവാഹങ്ങൾക്കു പോലും ആന അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട് ഇപ്പോൾ. പ്രൗഡിയുടെയും സമ്പന്നതയുടെയും പ്രതീകമാണ് ആന എന്നാണ് വിലയിരുത്തൽ.

കൂറും സ്നേഹവുമുള്ള മൃഗമായി ആനയെ പരിഗണിക്കുമ്പോഴും ഓരോ വർഷവും അക്രമാസക്തമായ ആനകൾ കൊലപ്പെടുത്തുന്നവരുടെ എണ്ണം കുറവല്ല.
ആനച്ചോറ് കൊലച്ചോറ് എന്നൊരു ചൊല്ല് തന്നെയുണ്ട് മലയാളത്തിൽ. ഇന്നലെ തിരുവനന്തപുരത്ത് ഉണ്ണി എന്ന പാപ്പാനെ ആന കൊലപ്പെടുത്തിയത് അതിക്രൂരമായാണ്.
ആറുവർഷമായി ഒപ്പമുണ്ടായിരുന്ന ഒന്നാം പാപ്പാൻ ഉണ്ണിയെയാണ് കണ്ണൻ എന്ന ആന ദാരുണമായി കൊന്നത്. ആനയുടെ മുകളിലിരുന്ന ഉണ്ണിയെ കുലുക്കി താഴെയിട്ടശേഷം തുമ്പിക്കൈ കൊണ്ട് നാലുതവണ നിലത്തടിക്കുകയും മുൻകാൽ കൊണ്ട് ചവിട്ടുകയും തുമ്പിക്കൈക്കൊണ്ട് അമർത്തി കൊല്ലുകയുമായിരുന്നു.

ആന ഇത്രയും അക്രമാസക്തമായി ഇതിനുമുമ്പ് പെരുമാറിയിട്ടില്ല. ഒന്നാം പാപ്പാനെ ആക്രമിക്കുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന മറ്റ് പാപ്പാൻമാർ ഓടിമാറിയിരുന്നു. പിന്നീട് ഉണ്ണിയുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ച ആന മറ്റാരെയും അടുത്തുവരാൻ പോലും അനുവദിച്ചില്ല.
സംഭവമറിഞ്ഞ് നിരവധി നാട്ടുകാർ സ്ഥലത്തെത്തി. ആന കൂടുതൽ അക്രമാസക്തനായി മറ്റുള്ളവരെയും ആക്രമിക്കുമോയെന്ന ഭയം സ്ഥലത്തെത്തിയവർക്ക് ഉണ്ടായിരുന്നു. അതിനാൽ ദൂരെ മാറിനിന്നാണ് എല്ലാവരും കാഴ്ചകൾ കണ്ടത്.

അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയെങ്കിലും അവർക്കും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആനയുടെ ശ്രദ്ധ അല്പമൊന്ന് മാറിയപ്പോഴാണ് പാപ്പാന്റെ മൃതദേഹം മാറ്റാനായത്.
ആനയെ മെരുക്കാൻ മറ്റ് മാർഗമില്ലാതെ വന്നതോടെയാണ് എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തിയത്. ഒടുവിൽ മയക്കുവെടിവച്ച് ആനയെ തളച്ചതോടെയാണ് ജനങ്ങൾക്ക് സമാധാനമായത്.
ഇന്നലെ രാവിലെ സമാധാനപരമായി നിന്ന ആന വളരെപ്പെട്ടെന്നാണ് വിരണ്ടത്. ആനയുടെ മുകളിലിരുന്ന ഉണ്ണിയെ കുലുക്കി താഴെയിട്ട ശേഷമാണ് ആക്രമിച്ചത്. ആനയെ പ്രകോപിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. ആറുവർഷത്തോളമായി ഈ ആനയുടെ പാപ്പാനായിരുന്നു ഉണ്ണി. പൊതുവേ ശാന്തശീലനായിരുന്ന ആനയാണ് മൂന്നുമണിക്കൂറോളം പ്രദേശത്തെ വിറപ്പിച്ചത്. ഒരിക്കൽ പോലും ആരെയും ഉപദ്രവിക്കാത്ത കണ്ണൻ തന്റെ പ്രിയപ്പെട്ട ഒന്നാം പാപ്പാനെ എന്തിന് കൊന്നു എന്ന സങ്കടത്തിലാണ് നാട്.

Back to top button
error: