BusinessTRENDING

കടരഹിത കമ്പനിയായി ബാബാ രാംദേവിന്റെ രുചി സോയ; 2,925 കോടി രൂപയുടെ വായ്പ തിരിച്ചടച്ചു

ന്യൂഡല്‍ഹി: കടരഹിത കമ്പനിയായി രുചി സോയ. ബാങ്കുകള്‍ക്ക് 2,925 കോടി രൂപ വായ്പാ തിരിച്ച് അടച്ചാണ് ബാധ്യത രഹിത കമ്പനിയായി ബാബാ രാംദേവിന്റെ പതഞ്ജലിക്ക് കീഴിലുള്ള രുചി സോയ മാറിയത്. ഭക്ഷ്യ എണ്ണ വിപണിയിലെ പ്രമുഖരാണ് രുചി സോയ. ഓഹരികളുടെ തുടര്‍ വില്‍പ്പനയിലൂടെ അടുത്തയിടെ 4300 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ഇതില്‍ നിന്നുള്ള നേട്ടമാണ് കട്ടം വീട്ടാന്‍ ഉപയോഗിച്ചത്.

രുചി സോയ കടത്തില്‍ നിന്ന് മുക്തമായെന്ന് പതഞ്ജലി ആയുര്‍വേദിന്റെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ ട്വിറ്ററിലൂടെ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് പണം നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് ബാങ്കുകള്‍. രുചി സോയയെ 2019ല്‍ പാപ്പരത്ത നടപടിയിലൂടെ 4,350 കോടി രൂപയ്ക്ക് പതഞ്ജലി ഏറ്റെടുത്തിരുന്നു.

ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) അനുസരിച്ച് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തതിന് ശേഷം രുചി സോയ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ വെള്ളിയാഴ്ച 15 ശതമാനത്തോളം ഉയര്‍ന്നു. മാര്‍ച്ച് 24 മുതല്‍ 28 വരെയായിരുന്നു ഇഷ്യൂ. ബിഎസ്ഇയില്‍ 12.94 ശതമാനം വര്‍ധിച്ച് 924.85 രൂപയിലെത്തി. പകല്‍ സമയത്ത് ഇത് 14.79 ശതമാനം ഉയര്‍ന്ന് 940 രൂപയിലെത്തി. എന്‍എസ്ഇയില്‍ ഇത് 14.71 ശതമാനം ഉയര്‍ന്ന് 938 രൂപയിലെത്തി.

Back to top button
error: