BusinessTRENDING

അബുദാബിയില്‍നിന്ന് മൂന്ന് അദാനി കമ്പനികളിലേക്ക് കോടികളുടെ നിക്ഷേപം

മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലേക്ക് അബുദാബിയില്‍ നിന്ന് പണം ഒഴുകിയെത്തുന്നു. അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനിയാണ് ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വികാസം കാലേക്കൂട്ടി മനസിലാക്കി വന്‍ നിക്ഷേപവുമായി എത്തുന്നത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ് എന്നിവ ഐ എച്ച് സിയുടെ നിക്ഷേപത്തിന് സമ്മതം മൂളിക്കഴിഞ്ഞു. എങ്കിലും കമ്പനികളിലെ ഓഹരി ഉടമകളുടെയും സെബിയുടെയും അനുമതി കൂടി ലഭിച്ചാലേ നിക്ഷേപവുമായി മുന്നോട്ട് പോകാനാവൂ.

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ഐ എച്ച് സി 3850 കോടി രൂപയാണ് നിക്ഷേപിക്കുക. 3850 കോടി രൂപ അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിലും 7700 കോടി രൂപ അദാനി എന്റര്‍പ്രസസ് ലിമിറ്റഡിലും നിക്ഷേപിക്കും. അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ഓഹരി കൈമാറ്റം പൂര്‍ത്തിയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐ.എച്ച്.സിയില്‍ നിന്നുള്ള മൂലധനം ഉപയോഗിച്ച് തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാവും അദാനി ശ്രമിക്കുകയെന്ന് വ്യക്തം. ഇപ്പോള്‍ തന്നെ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡും അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡും അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡും അവരവരുടെ സെക്ടറുകളില്‍ മുന്നിലാണ്. ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപത്തിനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് ഐ എച്ച് സിയുടെ എസ്.ഇ.ഒ. സയ്ദ് ബസര്‍ ഷുഏബ് പ്രതികരിച്ചത്. എണ്ണ ഇതര കമ്പനികളില്‍ നിക്ഷേപം നടത്തുകയെന്ന ലക്ഷ്യത്തോടെ 1998 ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് ഐ.എച്ച്.സി.

Back to top button
error: