CrimeNEWS

പാലക്കാട് ആള്‍ക്കൂട്ട കൊലപാതകം: റഫീഖിനെ ആള്‍ക്കൂട്ടം ഭീകരമായി മര്‍ദ്ദിച്ചിരുന്നെന്ന് സഹോദരന്‍

പാലക്കാട്: സഹോദരനെ ഭീകരമായി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നെന്ന് പാലക്കാട് ഒലവക്കോട് ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവാവിന്റെ സഹോദരന്‍ തൗഫീഖ്. ഇന്നലെ രാത്രി 10.30 നാണ് റഫീഖ് വീട് വിട്ടിറങ്ങിയതെന്ന് സഹോദരന്‍ തൗഫീഖ് പറഞ്ഞു. ഭീകരമായി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിട്ടുണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ വീട്ടില്‍ നിന്ന് ആരാണ് റഫീഖിനെ കൂട്ടിക്കൊണ്ടുപോയതെന്നോ അറിയില്ല. പൊലീസ് വിളിച്ചപ്പോഴാണ് സംഭവം അറിയുന്നതെന്നും സഹോദരന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊലപാതകം നടന്നത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബാറില്‍ മൂന്ന് യുവാക്കള്‍ മദ്യപിക്കാനെത്തി. തിരിച്ചെത്തിയപ്പോള്‍ ഇവരുടെ ബൈക്ക് കാണാതായി. തുടര്‍ന്ന് ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച യുവാക്കള്‍ റഫീഖിനെ കണ്ടെത്തി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവസമയം 15 ഓളം പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. സംഭവത്തില്‍ ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശന സ്വദേശി സൂര്യ എന്നിവരെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 2018 ല്‍ പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രതിയാണ് മരിച്ച റഫീഖെന്ന് പൊലീസ് വ്യക്തമാക്കി.

 

Back to top button
error: