KeralaNEWS

ഇന്ധന-പാചക വാതക വിലവര്‍ധന: ബൈക്കും സിലിണ്ടറും തോട്ടിലെറിഞ്ഞ് പ്രതിഷേധം

കോട്ടയം: ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ കോട്ടയത്ത് വ്യത്യസ്ത പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും തോട്ടില്‍ കളഞ്ഞുകൊണ്ടായിരുന്നു കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോട്ടയം ചെങ്ങളത്ത് മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.

അതിനിടെ ഇന്ധന വിലവര്‍ദ്ധനവില്‍ ജനം നട്ടം തിരിയുമ്പോഴും വില ഉയരുന്നതിനെ ന്യായീകരിക്കുകയാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന് അനുസരിച്ച് രാജ്യത്ത് വില കൂടിയിട്ടില്ലെന്ന നിലപാടിലാണ് വി മുരളീധരന്‍. ആഗോള തലത്തില്‍ ഇന്ധന വില 50 ശതമാനം കൂടി. എന്നാല്‍ ഇന്ത്യയില്‍ 5 ശതമാനം മാത്രമാണ് വര്‍ധന. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുവ കുറച്ചു. എന്നാല്‍ സംസ്ഥാനം അനുപാതികമായി കുറച്ചില്ലെന്നും കേന്ദ്രമന്ത്രി മുരളീധരന്‍ വിമര്‍ശിക്കുന്നു.

ഇന്ധന വില വര്‍ധനയില്‍ കേന്ദ്രത്തിന് രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്ത നടപടിയാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണമെന്ന് പിണറായി വിമര്‍ശിച്ചു. സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് ഈ മേഖലയില്‍ അനുവാദം നല്‍കിയതിന്റെ തുടര്‍ച്ച കൂടിയാണ് വിലവര്‍ധന. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി സര്‍ക്കാര്‍ എന്നും പിണറായി അഭിപ്രായപ്പെട്ടു.

 

Back to top button
error: