Business

വാഹന ഘടക നിര്‍മ്മാണ മേഖല 10 ശതമാനം വളര്‍ച്ച നേടിയേക്കുമെന്ന് ഐസിആര്‍എ

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വാഹന ഘടക നിര്‍മ്മാണ മേഖല 8 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച നേടിയേക്കുമെന്ന് ചൂണ്ടിക്കാട്ടി റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, ഉത്പന്നങ്ങളുടെ വിലവര്‍ധന തുടങ്ങിയ പ്രതിസന്ധികള്‍ വരുന്ന സാമ്പത്തിക വര്‍ഷം പകുതിയോടെ കുറഞ്ഞതാണ് മേഖലയ്ക്ക് കൂടുതല്‍ വളര്‍ച്ച ലഭിക്കാന്‍ കാരണമാകുകയെന്നും റേറ്റിംഗ് ഏജന്‍സി ഇറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം മേഖലയ്ക്ക് 13 മുതല്‍ 15 ശതമാനം വരെ വളര്‍ച്ച ലഭിച്ചിരുന്നുവെന്നും പ്രാദേശികതലത്തില്‍ നടത്തിയ ഒഇഎം (ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ചറിംഗ്) നിര്‍മ്മാണം, കയറ്റുമതി, ചരക്കുകളുടെ വിലയിലെ മാറ്റം എന്നിവയാണ് മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നത്. സെമികണ്ടക്ടറിന്റെ ദൗര്‍ലഭ്യം ഉള്‍പ്പടെ ഒഇഎം ഘടകങ്ങളുടെ ഡിമാന്‍ഡിനെ ബാധിച്ചിരുന്നുവെന്ന് ഐസിആര്‍എ ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിനൂറ്റാ. എസ് വ്യക്തമാക്കി. സെമികണ്ടക്ടര്‍ ക്ഷാമം ഉണ്ടായിരുന്നില്ല എങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷം മികച്ച കയറ്റുമതി വളര്‍ച്ച നേടാന്‍ സാധിക്കുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വ്യക്തിഗത പുരോഗതി, ആരോഗ്യകരമായ ചരക്ക് ഗതാഗതം, പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് മാറ്റിവയ്ക്കുന്ന പ്രണത എന്നിവയെല്ലാം കഴിഞ്ഞ കുറച്ച് മാസങ്ങളായി വില്‍പ്പനയെ പിന്തുണച്ചതായി ഏജന്‍സി പറഞ്ഞു. ഒമിക്രോണ്‍ തരംഗത്തിന്റെ ഫലമായി ജനുവരി മുതല്‍ ഫെബ്രുവരി പകുതി വരെ താരതമ്യേന മങ്ങിയതാണെങ്കിലും, കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ആവശ്യം ഉയര്‍ന്നതായും ചൂണ്ടിക്കാട്ടി.

 

Back to top button
error: