KeralaNEWS

ആരതീ അഭിമാനിക്കുന്നു, പീഡനത്തിനും അപമാനത്തിനും എതിരെ കരുത്തോടെ പോരാടിയതിന്. ബസില്‍ വെച്ച് ഉപദ്രവിച്ച പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏല്പിച്ച 21കാരി സമൂഹത്തിന് മാതൃക

കാഞ്ഞങ്ങാട്:  ആരതി ഒരു മാതൃകയാണ്. ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും മാതൃക.
കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി ആരതിയാണ് യാത്രയ്ക്കിടെ ബസ്സില്‍വെച്ച് തന്നെ ഉപദ്രവിച്ച പ്രതിയെ ഓടിച്ച് പിടിച്ച് പോലീസിൽ ഏല്പിച്ചത്.
കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പി.എസ്‌.സി കോച്ചിങ് സെന്ററിൽ പോവുകയായിരുന്നു 21കാരിയായ ആരതി.
സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസ്സില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്ത് വെച്ചാണ് ഷര്‍ട്ടും ലുങ്കിയും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങിയത്.
യുവതി പല തവണ അയാളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി ഉപദ്രവം തുടരുകയായിരുന്നു. ബസിലെ മറ്റ് യാത്രക്കാര്‍ ആരും പ്രതികരിച്ചില്ല.
ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസ്സില്‍നിന്ന് ഇറങ്ങിയോടി.
എന്തുവന്നാലും വിടില്ലെന്നുറച്ച് ആരതിയും പിന്നാലെ പാഞ്ഞു. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി.
ഒടുവില്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ അയാൾ നിന്നു. ആരതി പിറകെയെത്തി നാട്ടുകാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് പ്രതിയെ തടഞ്ഞുവച്ച് പിങ്ക് പോലീസിനെ വിവരമറിയിച്ചു.
മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാ (52)ണെന്ന് വ്യക്തമായത്. സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ആരതിക്കുണ്ടായ ദുരനുഭവവും ചെറുത്തുനില്പും നാട്ടുകാരറിഞ്ഞത്.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ ആരതി കോളേജിലെ എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു. ഇതിനു മുന്‍പും ബസില്‍വെച്ച് ആരതിക്ക് ഇത്തരമൊരു അനുഭവമുണ്ടായിരുന്നു. പോലീസിനോട് പറയാനായി അന്ന് ബസ്സില്‍നിന്നിറങ്ങിയപ്പോള്‍ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. താൻ ബസില്‍ നേരിട്ടത് കടുത്ത അപമാനമെന്ന് ആരതിപറയുന്നു:
”സ്വകാര്യഭാഗങ്ങള്‍ കൊണ്ട് അയാൾ ദേഹത്ത് സ്പര്‍ശിച്ചു. ഇയാളുടെ പുറകിൽ രണ്ടുമൂന്നുപേർക്ക് നിൽക്കേണ്ട സ്ഥലമുണ്ടായിരുന്നു. എന്നിട്ടും മാറിയില്ല. ദേഷ്യപ്പെട്ടത് കണ്ട് കണ്ടക്ടർ വന്നു വിവരം തിരക്കി. കണ്ടക്ടർ ഇയാളോട് ഇറങ്ങിപോകാൻ പറഞ്ഞു. ഞാനും അയാളുടെ പിന്നാലെ ഇറങ്ങിയോടി.
പകല്‍ സമയത്ത് യാത്രക്കാര്‍ നിറഞ്ഞ ബസ്സിനുള്ളില്‍ ഇങ്ങനെ ഉപദ്രവിക്കുന്നയാള്‍ ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടാല്‍ വെറുതെ വിടുമോ. അതിനാലാണ് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സ്ത്രീകള്‍ പ്രതികരിക്കണം.”

Back to top button
error: