Business

7,000 കോടി രൂപ ലക്ഷ്യം; ഡല്‍ഹിവെറി ഐപിഒ ജൂണില്‍

ഡല്‍ഹി: ലോജിസ്റ്റിക്സ് കമ്പനിയായ ഡല്‍ഹിവെറിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തില്‍ ഉണ്ടായേക്കും. ജൂണ്‍ പാദത്തില്‍ ഐപിഒ നടത്താന്‍ കമ്പനി ലക്ഷ്യമിടുന്നതായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി നവംബറില്‍ അതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്‍പ്പിച്ചിരുന്നു.

ജനുവരിയില്‍ ഐപിഒയ്ക്ക് സെബിയുടെ അനുമതിയും ലഭിച്ചു. എന്നാല്‍ വിപണി ശക്തമായ ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയതോടെ ഐപിഒ വൈകുകയായിരുന്നു. ഡല്‍ഹിവെറി ഏകദേശം 7,000 കോടി രൂപയോളമാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. അതേസമയം, ഡെല്‍ഹിവെറി വിപണിയിലേക്ക് എത്തുന്നത് നിക്ഷേപകര്‍ക്ക് വലിയ അവസരമായിരിക്കുമെന്ന് ബ്രോക്കറേജ് മോത്തിലാല്‍ ഓസ്വാള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

2020 നും 2026 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ 9 ശതമാനം വാര്‍ഷിക നിരക്കില്‍ 365 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആഭ്യന്തര ലോജിസ്റ്റിക്‌സ് മേഖല മികച്ച അവസരമായിരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചന നല്‍കിയത്.

 

Back to top button
error: