NEWS

ഏപ്രില്‍ ഫൂളിന്‍റെ കഥ

പ്രില്‍ ഫൂളിനെ പറ്റി ധാരാളം കഥകളുണ്ട്.ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്‌ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന്‌ ഫൂള്‍സ്‌ ഡേ ആയി തിരഞ്ഞെടുത്ത കഥയാണ് അവയില്‍ പ്രബലം. അക്കഥ ഇങ്ങനെയാണ്.
1582ല്‍ ഫ്രാന്‍സിലായിരുന്നു ആ കലണ്ടര്‍ മാറ്റം. 45 B C യില്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ കൊണ്ടുവന്ന ജൂലിയന്‍ കലണ്ടറാണ് അതുവരെ എല്ലാവരും പിന്തുടര്‍ന്നിരുന്നത്. പക്ഷെ 1582ല്‍  അന്നത്ത മാര്‍പ്പാപ്പ പോപ്‌ ഗ്രിഗറി പതിമൂന്നാമന്‍ ആ പഴയ കലണ്ടര്‍ പരിഷ്കരിച്ചു. പുതിയൊരു കലണ്ടര്‍ തുടങ്ങി. അതാണ് ഗ്രിഗോറിയന്‍ കലണ്ടര്‍.
അതുവരെ ഏപ്രില്‍ 1ന് തുടങ്ങിയിരുന്ന പുതുവര്‍ഷം പുതിയ കലണ്ടറില്‍ ജനുവരി ഒന്നിലേക്ക് മാറ്റി. അന്ന് വാര്‍ത്താവിനിമയ ഉപാധികള്‍ നാമമാത്രമായിരുന്നു. അതിനാല്‍ രാജപരിഷ്കാരങ്ങള്‍ ജനങ്ങളില്‍ എത്തുന്നതിന് കുറച്ചു വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്തു.അങ്ങനെ ആ കാലത്ത് കുറെപേര്‍ ജനുവരി 1നും ചിലര്‍ ഏപ്രില്‍ 1നും പുതുവത്സരം ആഘോഷിച്ചു.  പുതിയ കലണ്ടര്‍ നിലവില്‍ വന്ന ശേഷവും ഏപ്രില്‍ 1ന് പുതുവത്സര ആഘോഷിച്ചവരെ പുതുലോകം “മണ്ടന്മാര്‍” എന്ന് വിളിക്കാന്‍ തുടങ്ങി. മാത്രമല്ല പുത്തന്‍ പരിഷ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത യാഥാസ്ഥിതികരായ ചിലിരെയും കൂടി പരിഹിസിച്ചുകൊണ്ടാണ്‌  ഏപ്രില്‍ 1 വിഡ്‌ഢിദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വാദം. ഏപ്രില്‍ ഒന്നിന്‌ അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ്‌ തുടങ്ങിയത്‌.
ഗ്രീക്ക്‌ ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയ കഥയാണ് മറ്റൊന്ന്. മകളുടെ കരച്ചില്‍ കേട്ടെത്തിയ സെറസ്‌ മാറ്റൊലി കേട്ടഭാഗത്തേയ്‌ക്ക്‌ ഓടിയത്‌ വിഡ്‌ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്നവരുണ്ട്.
എന്തായാലും പതിനെട്ടാം നൂറ്റാണ്ടോടെയാണ്‌ ഇംഗ്ളണ്ടിലും സ്കോട്ട്ലന്‍ഡിലും വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌. തുടര്‍ന്ന് ഇംഗ്ളണ്ടിന്‍റെ കോളനികളിലേക്കും ഇവ വ്യാപിച്ചു.  പോര്‍ചുഗീസുകാര്‍ ഈസ്‌റ്റര്‍ നോമ്പിന്‌ നാല്‍പത്‌ ദിവസം മുമ്പുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നത്‌. മെക്‌സിക്കോയില്‍ ഡിസംബര്‍ 28നാണ്‌ വിഡ്‌ഢിദിനം. വിഡ്‌ഢിദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഇംഗ്ലണ്ടില്‍ നൂഡി എന്നും ജര്‍മ്മനിയില്‍ ഏപ്രിനാര്‍ എന്നുമാണ്‌ വിളിക്കുന്നത്‌. ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഫിഷ്‌എന്നു വിളിക്കും. ഇത്തരക്കാരെ ഏപ്രില്‍ ഗോക്ക്‌ എന്നാണ്‌ സ്‌കോട്ട്‌ലാന്‍റില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ്‌ ഇന്ത്യയില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌.
ഏപ്രില്‍ ഒന്നിനെക്കുറിച്ച്‌ ചില അന്ധവിശ്വാസങ്ങളും നിലവിലുണ്ട്‌. സുന്ദരിയായ യുവതി ഒരു യുവാവിനെ വിഡ്‌ഢിയാക്കുന്നുവെങ്കില്‍ അവള്‍ അവനെ വിവാഹം ചെയ്യണമെന്നു വിശ്വസിക്കുന്നവരും ഏപ്രില്‍ ഒന്നിന്‌ വിവാഹിതരായാല്‍ ഭര്‍ത്താവിനെ ഭാര്യ ഭരിക്കുമെന്നു കരുതുന്നവരുമൊക്കെയുണ്ട്. എന്തായാലും ഇന്ന് ലോകജനത മുഴുവന്‍ ഏപ്രില്‍ ഫൂള്‍കൊണ്ടാടുന്നു. ഓരോ നാടും അവരുടെ സ്വന്തം തമാശകളും വിഡ്ഡിത്തരങ്ങളുമായി ഏപ്രില്‍ ഫൂള്‍ ആഘോഷമാക്കി മാറ്റുന്നു. ഈ ജാതിമതപ്രായഭേദമില്ലാതെ ആര്‍ക്കും ആരേയും പറ്റിക്കാം; പരിധിവിടരുതെന്ന് മാത്രം.
വിഡ്ഢിദിനത്തെപ്പറ്റി പലരും പലതും പറഞ്ഞിട്ടുണ്ട്. ഏതൊരു വിഡ്ഢിക്കും ഇന്ന് നിയമം ഉണ്ടാക്കാമെന്നും മറ്റേതൊരു വിഡ്ഢിക്കും അത് അനുസരിക്കാമെന്നും പറഞ്ഞത് ഹെന്‍റിഡേവിഡ്. എന്നാല്‍ വിഡ്‌ഢിദിനം വിഡ്‌ഢികളുടെയും വിഡ്‌ഢികളാക്കപ്പെടുന്നവരുടെ ദിനമല്ലെന്ന് മാര്‍ക്‌ ട്വയിന്‍. സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ചോര്‍ത്ത്‌ ചിരിക്കാനും വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ ചെയ്‌തുകൊണ്ടിരുന്നതിനെക്കുറിച്ചും ഇടയിലെ അമളികളെക്കുറിച്ചും ഓര്‍ക്കാനുള്ള ദിനമാണ് ഏപ്രില്‍ 1 എന്നും മാര്‍ക് ട്വയിന്‍.

Back to top button
error: