Business

കല്‍ക്കരി വിതരണ ആശങ്കകള്‍ ഒഴിവാക്കി കോള്‍ ഇന്ത്യ

ന്യൂഡല്‍ഹി: കല്‍ക്കരി വിതരണ ക്ഷാമം സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കിക്കൊണ്ട്, ഊര്‍ജമേഖലയുടെ ആവശ്യം നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ച് 24 വരെ കോള്‍ ഇന്ത്യ, രാജ്യത്തെ പവര്‍ യൂട്ടിലിറ്റികള്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന അളവായ 528 ദശലക്ഷം ടണ്‍ കല്‍ക്കരി വിതരണം ചെയ്തു. വൈദ്യുതി മന്ത്രാലയവും, കേന്ദ്ര വൈദ്യുതി അതോറിറ്റിയും കണക്കാക്കിയിട്ടുള്ള 536 ടണ്‍ പ്രൊ-റേറ്റഡ് ഡിമാന്‍ഡിന്റെ 98.5 ശതമാനമാണിത്.

കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) വൈദ്യുതി മേഖലയുടെ വിതരണ ആശങ്ക ഒഴിവാക്കുകയും, ഈ മേഖലയുടെ കല്‍ക്കരി ആവശ്യകത മുന്‍ഗണനാടിസ്ഥാനത്തില്‍ നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. സപ്ലൈ കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ, രാജ്യത്തെ പവര്‍ സ്റ്റേഷനുകളിലേക്കുള്ള കയറ്റുമതി കൃത്യമായി നിറവേറ്റുന്നതിലും സിഐഎല്‍ ശ്രദ്ധ കൊടുക്കുന്നു. പവര്‍ പ്ലാന്റുകളിലെ ആഭ്യന്തര കല്‍ക്കരി ശേഖരം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഏകദേശം 25 ദശലക്ഷം ടണ്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഗുഡ്‌സ് ഷെഡുകളിലും, വാഷറികളിലും തുറമുഖങ്ങളിലും 4.5 ദശലക്ഷം ടണ്‍ അധികമായി ലഭിക്കും. സിഇഎ നിരീക്ഷിക്കുന്ന പവര്‍ ഹൗസുകളിലെ തദ്ദേശീയ കല്‍ക്കരി ശേഖരം മാര്‍ച്ച് 24 വരെ 23.7 ദശലക്ഷം ടണ്‍ ആണ്.

വേനല്‍ക്കാലമാവുന്നതോടെ ഉത്പ്പാദനം ഉയരുന്നതിനാല്‍ വൈദ്യുതി മേഖലയുടെ വര്‍ദ്ധിച്ച കല്‍ക്കരി ആവശ്യം നിറവേറ്റേണ്ടതുണ്ട്. അതിനാല്‍ മതിയായ രീതിയില്‍ കല്‍ക്കരി ഉത്പ്പാദനം വര്‍ധിപ്പിച്ച്, ആവശ്യം നിറവേറ്റാന്‍ സിഐഎല്‍ തയ്യാറെടുക്കുന്നു. 2021 സെപ്റ്റംബറില്‍ വൈദ്യുതി ഉത്പ്പാദനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായപ്പോള്‍, ജനറേറ്റിംഗ് യൂണിറ്റുകളിലെ കല്‍ക്കരി സ്റ്റോക്ക് വര്‍ദ്ധിപ്പിക്കുന്നതിന് രണ്ട് റൗണ്ടുകളിലായി സിഐഎല്‍ മൊത്തം 11.2 ദശലക്ഷം ടണ്‍ കല്‍ക്കരി നല്‍കും. വൈദ്യുതി മേഖലയ്ക്ക് മതിയായ വിതരണം ഉറപ്പാക്കുകയും, രാജ്യത്ത് ന്യായമായ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സിഐഎല്ലിന്റെ നിലവിലെ മുന്‍ഗണനയെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആഭ്യന്തര കല്‍ക്കരി ഉല്‍പാദനത്തിന്റെ 80 ശതമാനവും സിഐഎല്‍ ആണ് നടത്തുന്നത്.

Back to top button
error: