Business

ജിഎസ്ടി വെട്ടിച്ച 11 ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് 96 കോടി രൂപ വീണ്ടെടുത്തു

ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി വെട്ടിപ്പ് നടത്തിയ പതിനൊന്നോളം ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിന്നായി 95.86 കോടി രൂപ വീണ്ടെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. 81.54 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയത്. പിഴയും പലിശയും ഉള്‍പ്പടെയുള്ള തുകയാണ് 95.86 കോടി.

വസീര്‍എക്സ്, കോയിന്‍ ഡിസിഎക്സ്, കോയിന്‍ സ്വച്ച് കൂബര്‍, ബൈ യുകോയിന്‍, യുനോകോയിന്‍ തുടങ്ങിയ പ്രമുഖ ക്രിപ്റ്റോ എക്‌സ്ചേഞ്ചുകളിലെല്ലാം നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. വസീര്‍എക്സ് ആണ് ഏറ്റവും ഉയര്‍ന്ന തുക വെട്ടിക്കാന്‍ ശ്രമിച്ചത്, 40.5 കോടി രൂപ. പിഴയും പലിശയും അടക്കം 49.18 കോടി രൂപയാണ് വസീര്‍എക്സില്‍ നിന്ന് ഈടാക്കിയത്. ക്രിപ്റ്റോ വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും കൈയ്യില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുന്ന എക്സ്ചേഞ്ച്, കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്നായിരുന്നു ജിഎസ്ടി അധികൃതരുടെ കണ്ടെത്തല്‍.

ട്രേഡിംഗ് ഫീസ്, ഡിപോസിറ്റ് ഫീസ്, വിത്ഡ്രോവല്‍ ഫീസ് എന്നീ ഇനങ്ങളിലും വസീര്‍എക്സ് കമ്മീഷന്‍ ഈടാക്കുന്നുണ്ട്. 15.70 കോടിയുടെ വെട്ടിപ്പ് നടത്തിയ കോയിന്‍ ഡിസിഎക്സ് ആണ് രണ്ടാമത്. 13.76 കോടി വെട്ടിച്ച കോയിന്‍ സ്വിച്ച് കൂബര്‍ മൂന്നാമതാണ്്. ഇ-കൊമേഴ്സ്, ഓണ്‍ലൈന്‍ ഗെയിമിംഗ്, എന്‍എഫ്ടി മേഖലകളിലെ നികുതി വെട്ടിപ്പ് കണ്ടെത്താന്‍ ജിഎസ്ടി വകുപ്പ് പരിശോധനകള്‍ നടത്തി വരുകയാണ്.

Back to top button
error: