CrimeNEWS

വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കൊലപ്പെടുത്താൻ എത്തിയ യുവാവ് സ്വയം തീ കൊളുത്തി മരിച്ചു

ടകര: അഞ്ചു നാൾ കഴിഞ്ഞാല്‍ വിവാഹം. അതിനിടെ വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കൊലപ്പെടുത്തണം എന്ന തീരുമാനത്തോടെ നാട്ടുകാരനായ യുവാവ് ആ വീട്ടിലെത്തി ആത്മഹത്യ ചെയ്യുന്നു. ഒട്ടേറെ ദുരൂഹതകൾ അവശേഷിപ്പിച്ചു കൊണ്ടുള്ള അപ്രതീക്ഷിത ആത്മഹത്യയുടെ നടുക്കത്തിലാണ് നാദാപുരം ജാതിയേരി ഗ്രാമത്തിലെ നാട്ടുകാര്‍. പൊൻപറ്റ വീട്ടിൽ രത്‌നേഷ് (42) എന്ന യുവാവാണ് വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി ഇന്നു പുലര്‍ച്ചെ രണ്ടര മണിയോടെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ മുഴവൻ കത്തിച്ചാമ്പലാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

യുവതിയുടെ കിടപ്പുമുറിയിലെത്തി പെട്രോള്‍ ഒഴിച്ചു തീയിട്ടത് യുവതിയെ കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടെയാണെന്നാണ് പൊലീസും നാട്ടുകാരും കരുതുന്നത്. മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില വീടിന്റെ മുകള്‍ നിലയില്‍ കയറി. തുടർന്നു വാതില്‍ തകര്‍ത്ത് കിടപ്പുമുറിയില്‍ കടന്ന് തീവച്ചു. എന്നാല്‍ രത്‌നേഷ് കരുതിയിരുന്നതു പോലെ യുവതി മുറിയിലുണ്ടായിരുന്നില്ല.

വീട്ടിൽ തീ ആളിപടരുന്നത് കണ്ട അയൽവാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ ടെറസിൽ നിന്ന് ഇറങ്ങി വന്ന രത്‌നേഷ്, ദേഹമാസകലം പെട്രോൾ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ശരീരമാകെ തീ ആളിപടർന്ന് വീട്ടിലേക്കുള്ള വഴിയിൽ ഗെയ്റ്റിന് സമീപം രത്‌നേഷ് വീണു.
യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. രത്‌നേഷ് ഇലക്ട്രീഷ്യനാണ്
ഇയാൾ യുവതിയെ മുൻപ് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പരാതി ലഭിച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ കിടപ്പു മുറി കത്തിച്ചാമ്പലായ നിലയിലാണ്.
രത്‌നേഷിന്റെ മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ. നാദാപുരം ഡിവൈ.എസ്.പി, ടി.പിജേക്കബ്, വളയം സിഐ എ.അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Back to top button
error: