Business

മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് ലക്ഷം കോടിയിലേറെ രൂപ

മുംബൈ: മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 1,14,855.97 കോടി രൂപയുടെ നിക്ഷേപം. പണപ്പെരുപ്പത്തെ സംബന്ധിച്ച ആശങ്കകളാണ് നിക്ഷേപകര്‍ പിന്നോട്ടടിക്കാന്‍ പ്രധാന കാരണം.

മാര്‍ച്ചില്‍ ഇതു വരെ ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 48261.65 കോടി രൂപയുടെ ആഭ്യന്തര ഓഹരികളാണ് വിറ്റത്. പണപ്പെരുപ്പത്തിനൊപ്പം റഷ്യ-യുക്രൈന്‍ യുദ്ധമടക്കമുള്ള ആഗോള പ്രശ്നങ്ങളും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

തുടര്‍ച്ചയായ ആറാമത്തെ മാസമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വന്‍തുക പിന്‍വലിക്കുന്നത്. വന്‍ തോതില്‍ ക്രൂഡ് ഓയ്ല്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡ് ഓയ്ല്‍ വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന സാധന വിലകളിലും ഉടനെ പ്രതിഫലിക്കുന്നതോടെ തിരിച്ചടിയാകുമെന്ന ഭയമാണ് നിക്ഷേപകര്‍ക്കുള്ളത്.

ക്രൂഡ് ഓയ്ലിന് 10 ശതമാനം വില വര്‍ധിക്കുമ്പോള്‍ കറന്റ് എക്കൗണ്ട് കമ്മി 30 ബേസിസ് പോയ്ന്റ് കൂടുന്നു. ഉപഭോക്തൃവില സൂചികയിലെ പെരുപ്പം 40 ബോസിക് പോയ്ന്റ് ആകുമെന്നും കണക്കാക്കുന്നു. ജനുവരിയില്‍ വിദേശ നിക്ഷേപകര്‍ 28526.30 കോടി രൂപയും ഫെബ്രുവരിയില്‍ 38,068.02 കോടി രൂപയും മാര്‍ച്ചില്‍ ഇതു വരെ 48,261.65 കോടി രൂപയുമാണ് പിന്‍വലിച്ചിരിക്കുന്നത്.

 

Back to top button
error: