NEWS

സ്വകാര്യ ബസ് സമരത്തോടുള്ള ഗതാഗത മന്ത്രിയുടെ ഉദാസീനതയ്ക്കു പിന്നിൽ കെഎസ്ആർടിസി വരുമാന വർധനവോ ?

സ്വകാര്യബസ് സമര സാഹചര്യം മുതലെടുത്ത് പ്രതിദിന വരുമാനം ഏഴുകോടിയാക്കാന്‍ കെ.എസ്.ആര്‍.ടി.സി മേധാവിയുടെ ആഹ്വാനം.ഇതുസംബന്ധിച്ച നിര്‍ദേശം കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്ക് നല്‍കി. സ്വകാര്യബസ് സമരം അവസാനിപ്പിച്ച്‌ ജനങ്ങളുടെ യാത്രക്ലേശം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കേണ്ട ഗതാഗത സെക്രട്ടറിയുടെ ചുമതലയും ബിജു പ്രഭാകറിന് തന്നെയാണ്. എന്നാല്‍, സ്വകാര്യബസുടമകളെ ചര്‍ച്ചക്കുപോലും വിളിക്കേണ്ടതില്ലെന്നാണ് വകുപ്പിന്‍റെ തീരുമാനം.
സ്വകാര്യബസുകള്‍ സര്‍വിസ് നടത്തിയിരുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇറക്കാന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ചയെക്കാള്‍ ഏതാണ്ട് 300ല്‍ അധികം ബസ് കൂടുതല്‍ ഓടിക്കാന്‍ കഴിഞ്ഞു. ഇത് നേട്ടമാണ്. കാര്യമായ മാറ്റം ഉണ്ടാക്കി ഏഴുകോടി രൂപ ലഭ്യമാക്കാന്‍ നമുക്ക് കഴിയുമെന്നും ശനിയാഴ്ച അയച്ച കത്തില്‍ പറയുന്നു.
അതേസമയം നിലവില്‍ ഓടിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ബഹുഭൂരിപക്ഷവും ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റുമാണ്.ഗ്രാമപ്രദേശങ്ങളില്‍പോലും സാധാരണക്കാര്‍ സൂപ്പര്‍ക്ലാസ് ബസുകളില്‍ കയറി യാത്ര ചെയ്യണം.15 രൂപക്ക് സ്വകാര്യബസില്‍ യാത്ര ചെയ്തിരുന്ന ദൂരം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ക്ലാസില്‍ 31 രൂപക്ക് പോകേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

Back to top button
error: