Sports

ഐ.പി.എല്‍: നിലവിലെ ചാംപ്യന്മാരെ വീഴ്ത്തി കൊല്‍ക്കത്തയുടെ തുടക്കം

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം. 132 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 44 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഡ്വെയ്ന്‍ ബ്രാവോ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ എം എസ് ധോണി 38 പന്തില്‍ പുറത്താവാതെ നേടിയ 50 റണ്‍സാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. റോബിന്‍ ഉത്തപ്പയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നിലവിലെ ചാംപ്യന്മാരെ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും സ്പിന്നര്‍മാരുമാണ് തളച്ചത്.

കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിരുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ രഹാനെ- വെങ്കടേഷ് അയ്യര്‍ (16) സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വെങ്കടേഷിനെ പുറത്താക്കി ബ്രാവോ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണയും (21) മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. സ്‌കോര്‍ബോര്‍ഡില്‍ 76 ഉള്ളപ്പോഴാണ് റാണ മടങ്ങുന്നത്. ബ്രാവോയ്്ക്ക് തന്നെയായിരുന്നു വിക്കറ്റ്. വൈകാതെ രഹാനെ സാന്റ്നര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ആറ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. സാം ബില്ലിംഗ്സിന്റെ (22 പന്തില്‍ 25) ഇന്നിംഗ്സും കൊല്‍ക്കത്തയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ശ്രേയസ് അയ്യര്‍ (20), ഷെല്‍ഡണ്‍ ജാക്സണ്‍ (3) പുറത്താവാതെ നിന്നു.

നേരത്തെ മോശം തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. ടൂര്‍ണമെന്റിലെ മൂന്നാം പന്തില്‍ തന്നെ ഗെയ്കവാദിനെ ചെന്നൈയ്ക്ക് നഷ്ടമായി. ഇന്ത്യന്‍ ടെസ്റ്റ് താരം ഉമേഷിന്റെ പന്തില്‍ നിതീഷ് റാണയ്ക്ക് ക്യാച്ച് നല്‍കുകയായിരുരുന്നു. തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ച ന്യൂൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയും നിരാശപ്പെടുത്തി. ഓപ്പണറായി ക്രീസിലെത്തിയ താരം മൂന്ന് റണ്‍സ് മാത്രമാണെടുത്തത്. ഉമേഷിന്റെ തന്നെ പന്തില്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ ശ്രേയസിന് ക്യാച്ച് നല്‍കുകയായിരുന്നു ഇടങ്കയ്യന്‍ താരം.

അതേസമയം റോബിന്‍ ഉത്തപ്പ (28) മികച്ച ഫോമിന്റെ ലക്ഷണം കാണിച്ചെങ്കിലും നിരാശപ്പെടുത്തി. 21 പന്ത് നേരിട്ട അദ്ദേഹം രണ്ട് വീതം സിക്സും ഫോറും നേടിയിരുന്നു. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ താരത്തെ വിക്കറ്റ് കീപ്പര്‍ ഷെല്‍ഡണ്‍ ജാക്സണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഒമ്പതാം ഓവറില്‍ അമ്പാട്ടി റായുഡു (15) റണ്ണൗട്ടായതോടെ ചെന്നൈ നാലിന് 52 എന്ന നിലയിലായി. ശിവം ദുബെ (3) ആന്ദ്രേ റസ്സലിന് കീഴടങ്ങിയതോടെ ചെന്നൈയുടെ നില പരിതാപകരായി.

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ധോണി- ജഡേജ (28 പന്തില്‍ 26) സഖ്യത്തിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താനായില്ല. മധ്യ ഓവറുകളില്‍ നിരവധി പന്തുകള്‍ ഇരുവരും നഷ്ടപ്പെടുത്തി. എന്നാല്‍ അവസാന മൂന്ന് ഓവറുകളില്‍ ഇരുവരും നടത്തിയ പോരാട്ടമാണ് ചെന്നൈയ്ക്ക പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്സ്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും പുതിയ ക്യാപ്റ്റന്റെ കീഴിലാണ് ഇറങ്ങുന്നത്. ചെന്നൈയെ രവീന്ദ്ര ജഡേജയാണ് നയിക്കുന്നത്. എം എസ് ധോണിയില്‍ നിന്നാണ് ജഡേജ നായാകസ്ഥാനം ഏറ്റെടുത്തത്. ഓയിന്‍ മോര്‍ഗനായിരുന്നു അവസാന സീസണില്‍ കൊല്‍ക്കത്തയെ നയിച്ചിരുന്നത്. ശ്രയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍.

സാം ബില്ലിംഗ്സ്, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍ എന്നിവരാണ് കൊല്‍ക്കത്തയുടെ വിദേശ താരങ്ങള്‍. ഡേവോണ്‍ കോണ്‍വെ, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്നര്‍, ആഡം മില്‍നെ എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങള്‍.

 

Back to top button
error: