KeralaNEWS

”സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി” അപേക്ഷയുമായി ഒമ്പത് വയസുകാരൻ പൊലീസ് സ്റ്റേഷനിൽ

ടുക്കി:  ”സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.”

ഒമ്പത് വയസുകാരനായ ബാലൻ ഈ അപേക്ഷയുമായി എത്തിയപ്പോൾ സബ് ഇൻസ്പക്ടർക്കും പൊലീസുകാർക്കും കൗതുകം. അവർ കൂട്ടിയോട് കാര്യങ്ങൾ തിരക്കി.
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ്,
റോഡിലൂടെ സൈക്കിൾ ഓടിക്കാൻ ലൈസൻസ് തരണമെന്ന അപേക്ഷയുമായി നാലാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തന്റെ നോട്ടുബുക്കിൽ നിന്ന് കീറിയെടുത്ത കടലാസിൽ സ്വന്തം കൈപ്പടയിലാണ് പൊലീസിനുള്ള അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്.
കത്തിന്റെ ഉള്ളടക്കം വായിച്ച എസ്.ഐ ബിനോയ് ഏബ്രഹാം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൗതുകകരമായ ഒരു കഥയുടെ ചുരുളഴിഞ്ഞത്.
ദേവനാഥിന് മൂന്ന് മാസം മുൻപ് വിദേശനിർമിതവും ഗിയറുള്ളതുമായ സൈക്കിൾ സമ്മാനിച്ചത് അബുദാബിയിൽ നിന്നെത്തിയ അമ്മാവന്മാരാണ്. അന്ന് സൈക്കിളിൽ കയറാൻ കുട്ടിക്ക് കാൽ എത്തുമായിരുന്നില്ല. വീട്ടു പരിസരത്ത് കൂടി ഉരുട്ടിയും ചവിട്ടിയും ഒരു വിധത്തിൽ സൈക്കിൾ ഓടിക്കാൻ പഠിച്ചു. സ്കൂളിലേക്കും കടയിലേയ്ക്കും മറ്റും സൈക്കിളിൽ പോയാലോ എന്നായി ദേവനാഥിന് അടുത്ത ആഗ്രഹം.
ആഗ്രഹം അമ്മയെ അറിയിച്ചു. അതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി.
“റോഡിലൂടെ സൈക്കിൾ ഓടിക്കണമെങ്കിൽ ലൈസൻസ് വേണം. ലൈസൻസില്ലാതെ സൈക്കിളോടിച്ചാൽ സൈക്കിൾ പൊലീസ് പിടിക്കുംച്ചെടുക്കും.”
അമ്മ പറഞ്ഞതോടെ ദേവനാഥ് വിഷമവൃത്തത്തിലായി.
ലൈസൻസ് എവിടെ കിട്ടുമെന്നായി ദേവനാഥിൻ്റെ ചോദ്യം. പൊലീസ് സ്റ്റേഷനിൽ ചെന്ന് അപേക്ഷ നൽകണമെന്ന് അമ്മയുടെ ഉപദേശം. മകൻ ആ സാഹസത്തിനു മുതിരുമെന്ന് അമ്മയും കരുതിയിട്ടുണ്ടാവില്ല.

പക്ഷേ ദേവനാഥ് രണ്ടും കല്പിച്ചു തന്നെയായിരുന്നു. അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കം നോക്കി സ്വന്തമായി അപേക്ഷയും എഴുതി കുട്ടി സ്റ്റേഷനിലെത്തി.
കുട്ടിയുടെ അപേക്ഷ വാങ്ങിയ സബ് ഇൻസ്പെക്ടറും മറ്റ് പൊലീസുകാരും മിഠായിയൊക്കെ വാങ്ങിക്കൊടുത്ത് വീട്ടിലെയും സ്കൂളിലെയുമൊക്കെ വിശേഷങ്ങൾ ദേവനാഥിനോടു ചോദിച്ചറിഞ്ഞു.
നെടുങ്കണ്ടം ഹണികോട്ടേജിൽ ഗ്രീഷ്മ- രാജേഷ് ദമ്പതികളുടെ മകനും എസ്.എച്ച് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമാണ് ദേവനാഥ്.
ഒടുവിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും വിളിച്ച് വരുത്തി  അവർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ നിന്ന് മടക്കി അയച്ചപ്പോൾ ദേവനാഥ് അമ്മയെ ഒരു നോട്ടം നോക്കി, തന്നെ പറ്റിച്ചു അല്ലേ എന്ന അർത്ഥത്തിൽ.

Back to top button
error: