Kerala

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന വില കുതിപ്പ് തുടങ്ങി; ജീവിത ചിലവ് കൂടും

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം അടിവെച്ച് അടിവെച്ച് ഉയരുകയാണ് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇന്ധന വില ഉയരും. നാളെ ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസ വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. ഇതിന് പുറമെ പെട്രോളിന്റെയും വില ഉയര്‍ത്തുന്നുണ്ട്. ലിറ്ററിന് 87 പൈസയാണ് നാളെ ഉയര്‍ത്തുക.

ഇടവേളയ്ക്ക് ശേഷം എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തുകയാണ്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോള്‍ കമ്പനികള്‍ക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇതിപ്പോള്‍ 120 ഡോളറിന് അരികിലാണ്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.

ഓട്ടോ ടാക്‌സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ബസ് ചാര്‍ജ്ജ് വര്‍ദ്ധനക്കായി സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക് നീങ്ങുന്നു. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി ഉയര്‍ന്നു. എല്ലാ സാധനങ്ങളുടേയും വില കൂടും. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വര്‍ധിക്കാന്‍ കാരണമാകും. വായ്പുകളുടെ പലിശ ഉയരും. ജീവിത ചിലവ് കൂടും.

കൂലി കൂട്ടേണ്ട സാഹചര്യം പല മേഖലയിലും ഉണ്ടാകും. ഇതെല്ലാം സാമ്പത്തിക മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വര്‍ദ്ധന കാര്യമായി ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത് മെയ് മാസത്തെ ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിനാണ്. അതിനാല്‍ അടുത്ത ഒരു മാസം വില ഇനിയും ഉയരാനാണ് സാധ്യത.

 

Back to top button
error: