Crime

പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

മുംബൈ: പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവിനെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം അസന്‍ഗാവിലാണ് സംഭവം നടന്നത്. വികാസ് കേദാരെ (36) എന്ന യുവാവാണ് മരിച്ചത്. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പണത്തിനായി തന്നെ പീഡിപ്പിക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്: വികാസ് കേദാരെയുടെ ഭാര്യ മൊണാലിയെ 2021 ഓഗസ്റ്റ് 15-ന്, വിഷം കഴിച്ച് മരിച്ചനിലയില്‍ കാണപ്പെട്ടിരുന്നു. തുടര്‍ന്ന് വികാസിനെതിരേ പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ആദ്യം പ്രേരണാ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാനും പിന്നീട് അതില്‍ നിന്ന് ഒഴിവാക്കാനും പോലീസ് മകനില്‍ നിന്നും പണം ആവശ്യപ്പെട്ടതായി വികാസിന്റെ അമ്മയും സുഹൃത്തും ആരോപിച്ചു.

ഭാര്യ മൊണാലി, മകള്‍ ആര്യ(11), അമ്മ പുഷ്പലത (65) എന്നിവര്‍ക്കൊപ്പമാണ് കേദാരെ അസന്‍ഗാവില്‍ താമസിച്ചിരുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാര്‍കറ്റിംഗ് എക്‌സിക്യൂടിവായിരുന്നു ഇയാള്‍. ഭാര്യയ്ക്കും ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഉണ്ടായിരുന്നു. ഇതിനിടെ 2021 ഓഗസ്റ്റ് 15-ന്, മൊണാലിയെ വിഷം കഴിച്ച് അവശയായ നിലയില്‍ കാണപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. മൊണാലിയുടെ മരണത്തില്‍ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെ വികാസ് കേദാരെയും അമ്മയും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജയിലിലായി. 2021 ഡിസംബര്‍ മുതല്‍ കേദാരെ നാല് മാസവും അമ്മ രണ്ടു മാസവും തടവില്‍ കഴിഞ്ഞു.

‘ആത്മഹത്യാ പ്രേരണ കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (എഎസ്ഐ) ആര്‍ എസ് ക്ഷീരസാഗര്‍ മകനെ വിളിച്ച് കേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ താന്‍ എന്തിന് ഭയക്കണമെന്ന് മകന് തോന്നി. അതുകൊണ്ടുതന്നെ പണം നല്‍കാന്‍ കൂട്ടാക്കിയില്ല. പക്ഷെ, അവനോടൊപ്പം ഞാനും ജയിലിലായെന്ന് മാതാവ് പറയുന്നു. ഞങ്ങള്‍ മൊണാലിയെ പീഡിപ്പിക്കുകയും ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. അതുകേട്ട് ആകെ തകര്‍ന്നുപോയതായും പുഷ്പലത പറയുന്നു. ജയില്‍ മോചിതനായ ശേഷം, മകനെതിരായ കേസ് റദ്ദാക്കാന്‍ എഎസ്ഐ വീണ്ടും പണം ആവശ്യപ്പെടുക മാത്രമല്ല, മറ്റ് പല ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു, പക്ഷേ അവന്‍ വഴങ്ങിയില്ലെന്നും മാതാവ് പറയുന്നു.

‘വികാസിന്റെയും 11 വയസ്സുള്ള മകളുടെയും മരണത്തിന് ഉത്തരവാദി എഎസ്‌ഐ ക്ഷീരസാഗറാണ്. അദ്ദേഹം നിരന്തരമായി കൈക്കൂലി ആവശ്യപ്പെട്ടതാണ് അയാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. വികാസിനും അമ്മയ്ക്കും എതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണ കേസില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്’ സുഹൃത്തായ ശിവജി റഗഡെ പറഞ്ഞു.

അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എഎസ്‌ഐ ക്ഷീരസാഗര്‍ തയാറായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് റിപോര്‍ട് സമര്‍പിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സബ് ഡിവിഷനല്‍ പോലീസ് ഓഫിസര്‍ (എസ്ഡിപിഒ) ധവാലെ പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥനെതിരേ മരിച്ചയാള്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ആര്‍ക്കെതിരേയും പരാതിയില്ലെന്നും അയാളുടെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

 

Back to top button
error: