നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണ പുരോഗതി റിപ്പോർട്ടാണ് കോടതി പരിഗണിക്കുന്നത്. അന്വേഷണം പൂർത്തിയാവാത്തതിനാൽ തുടരന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെടും. കേസ് നടത്തിപ്പിനായി പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും.
ജനുവരിയിലാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസത്തെ സമയം കൂടി നൽകാൻ വിചാരണക്കോടതി സുപ്രീം കോടതിയോട് തേടിയിട്ടുണ്ട്.