പ്രതിവര്‍ഷം കേരളത്തില്‍ മുപ്പതിനായിരത്തോളം ആളുകള്‍ക്ക് അര്‍ബുദം ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍.ആധുനിക വൈദ്യശാസ്ത്രത്തിലുണ്ടായ മുന്നേറ്റങ്ങള്‍ കൊണ്ട് മുമ്പത്തേക്കാള്‍ കൂടുതല്‍ രോഗനിര്‍ണയ സംവിധാനങ്ങള്‍ അർബുദത്തിന് ഇന്ന് ലഭ്യമാണ്.പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടിപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നതാണ് മിക്ക അര്‍ബുദവും.രോഗം കൂടുതലായി ബാധിച്ചു കഴിഞ്ഞാല്‍ മാത്രമാണ് ഭേദമാക്കാന്‍ കഴിയാതെ വരുന്നത്.എങ്കില്‍ പോലും കൂടുതൽ വഷളാകാതെ നിയന്ത്രിച്ചു നിറുത്താന്‍ ഇന്നത്തെ ചികിത്സയ്ക്ക് സാധിക്കുന്നുണ്ട്.കേരളത്തിലെ സ്ത്രീകളില്‍ ഏകദേശം 28 ശതമാനത്തെയും ബാധിക്കുന്നത് സ്തനാര്‍ബുദമാണ്.ഒരു ലക്ഷം സ്ത്രീകളില്‍ 25 – 30 പേര്‍ക്ക് സ്തനാര്‍ബുദമുണ്ടാകുന്നോ എന്നാണ് കണക്ക്.
കാരണങ്ങള്‍
- പ്രായം കൂടുന്തോറും സ്തനാര്‍ബുദം വരാനുള്ള സാദ്ധ്യതയും കൂടി വരുന്നു. 50 വയസിനു മുകളില്‍ പ്രായമുള്ളവരാണ് സ്തനാര്‍ബുദരോഗികളിലേറെയും.
- ജനിതകം/ പാരമ്പര്യം : 15 ശതമാനം സ്ത്രീകളിൽ സ്തനാര്‍ബുദം ഉണ്ടായിട്ടുണ്ടെങ്കില് ഇതിനുള്ള സാദ്ധ്യത കൂടുതലാണ്. ചില ജനിതക പരിശോധനകളിലൂടെ ഇത് കണ്ടുപിടിക്കാവുന്നതാണ്.
- ജീവിതശൈലി മാറ്റങ്ങള്‍ :
- നമ്മുടെ ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഒരു പരിധിവരെ അര്‍ബുദ നിരക്കുകള്‍ ഉയരുവാന്‍ കാരണമായിട്ടുണ്ട്.
- മുമ്പ് സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ അടുത്തമാറിടത്തില്‍ പുതിയതായി വരാനുള്ള സാധ്യതയുണ്ട്.
- ഹോര്‍മോണ്‍ ഉപയോഗം ഉള്ളവരില്‍ സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നു. ഇതോടൊപ്പം അമിതവണ്ണം, വ്യായാമക്കുറവ് എന്നിവയും കാരണമായേക്കാം..
ലക്ഷണങ്ങള്‍
- മാറിലോ കക്ഷത്തിലോ കാണുന്ന മുഴകൾ
- സ്തനങ്ങളുടെ വലിപ്പത്തിലോ നിറത്തിലോ ഉള്ള വ്യത്യാസം.
- നിപ്പിളില്‍ പ്രകടമായ മാറ്റങ്ങള്‍.
- നിപ്പിളില്‍ നിന്ന് രക്തമോ വെള്ളംപോലുള്ള ദ്രാവകങ്ങളോ വരുന്നത്.
എങ്ങനെ പ്രതിരോധിക്കാം
ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത കുറയുന്നു. ചിട്ടയായ ഭക്ഷണക്രമം സ്തനാര്‍ബുദ പ്രതിരോധത്തിന് സഹായകമാകുന്നു. ഇലകള്‍, പച്ചക്കറികള്‍. പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ആറുമാസമെങ്കിലും മുലയൂട്ടുന്നത് സ്തനാര്‍ബുദത്തിന്‍റെ സാധ്യത വളരെ കുറയ്ക്കുന്നതാണ്.