Religion

സഭയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസികളെ അന്ത്യോഖ്യാ വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ പെരുമ്പള്ളി തിരുമേനി നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു: മാത്യൂസ് മോര്‍ അപ്രേം

മണര്‍കാട്: സഭയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസികളെ അന്ത്യോഖ്യാ വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ പെരുമ്പള്ളി തിരുമേനി നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നുവെന്ന് അങ്കമാലി ഭദ്രാസന പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം. എന്നും സാധാരണ ജനങ്ങളോടൊപ്പം ജീവിച്ച മെത്രാപ്പോലീത്തയായിരുന്നു അദ്ദേഹമെന്നും മോര്‍ അപ്രേം പറഞ്ഞു.

മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സൂനോറോ പെരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം കല്‍ക്കുരിശിങ്കല്‍ എത്തിയപ്പോള്‍ നടത്തപ്പെട്ട ധൂപപ്രാര്‍ഥന.

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സൂനോറോ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വി. കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ച ശേഷം വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈ ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സൂനോറോയില്‍(ദൈവമാതാവിന്റെ ഇടക്കെട്ട്) നിന്ന് അനേകം അത്ഭുതങ്ങള്‍ നടക്കുകയും നിരവധി വിശ്വാസികള്‍ക്ക് അനുഗ്രങ്ങള്‍ ലഭിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ഇടവകമെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുസ്മരണവും ഇതോടൊപ്പം നടത്തി. വി. കുര്‍ബാനയ്ക്ക് ശേഷം പ്രദക്ഷിണവും നേര്‍ച്ചവിളമ്പും നടത്തി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുറിയാക്കോസ് കിഴക്കേടത്ത് കോര്‍ എപ്പിസ്‌കോപ്പ, ഫാ. കുറിയാക്കോസ് കാലായില്‍, ഫാ. മാത്യൂസ് മണവത്ത്, ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എം.ഐ. തോമസ് മറ്റത്തില്‍, കുര്യന്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഷെറി ഐസക് പൈലിത്താനം എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: