KeralaNEWS

ആര്‍.എസ്.എസ് നേതാവിനെ പ്രേമിച്ച് വിവാഹം കഴിച്ചു, സി.പി.എംകാരി പഞ്ചായത്ത് മെംബര്‍ സ്ഥാനം രാജിവച്ചു

പ്രണയത്തിന് കണ്ണും കാതു മൊന്നുമില്ലെന്ന് പറയുന്നത് പച്ചപ്പരമാർത്ഥം. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണ പ്രണയിച്ചത് ആർ.എസ്.എസ് നേതാവിനെ. ഒടുവിൽ സംഗതി ഗുലുമാലായപ്പോൾ ശ്രീലക്ഷ്മി പഞ്ചായത്ത് മെമ്പർ രാജിവെച്ചു.

കണ്ണൂര്‍ ഇരിട്ടി പുന്നാട് സ്വദേശിയും ആര്‍.എസ്.എസ് ശാഖ മുന്‍മുഖ്യശിക്ഷകാണ് ശ്രീലക്ഷ്മിയുടെ വരന്‍. കഴിഞ്ഞ ദിവസം മെമ്പറെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പയ്യോളി പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതിപ്പെട്ടു. പിന്നാലെ ഇരുവരും ചൊവ്വാഴ്ച പൊലീസിനു മുൻപാകെ ഹാജരാവുകയായിരുന്നു. വൈകീട്ടോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമര്‍പ്പിച്ചു.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാർത്ഥിയായ ശ്രീലക്ഷ്മി അഞ്ചാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് എതിരാളിയായ ബി.ജെ.പി സ്ഥാനാർത്ഥിയെ തോൽപിച്ചത്.

മെമ്പർ രാജിവെച്ചതോടെ എൽ.ഡി.എഫ് ഭരിക്കുന്ന തിക്കോടിയിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ വീണ്ടും ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങി. 17 വാർഡുകളുള്ള തിക്കോടി ഗ്രാമപഞ്ചായത്ത് ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. നിലവിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് ഏഴും സീറ്റുകളായത് കൊണ്ട് ശ്രീലക്ഷ്മിയുടെ രാജി ഭരണകക്ഷിക്ക് ഭീഷണിയാവില്ല.

Back to top button
error: