KeralaNEWS

അന്യപുരുഷന്മാരെ സ്ഥിരമായി ഫോൺ ചെയ്യുന്ന ഭാര്യമാർ സൂക്ഷിക്കുക, വിവാഹമോചനത്തിനുള്ള കാരണമാകാം അത്

കൊച്ചി: ഭാര്യ സ്ഥിരമായി മറ്റൊരാളെ ഫോണിൽ വിളിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി. എന്നാലിത് വ്യഭിചാരത്തിന്‍റെ പരിധിയിൽ വരില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഹർജി നൽകിയ ഭർത്താവിന് കോടതി വിവാഹമോചനം അനുവദിച്ചു.

വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പകത്തിന്‍റെ ഉത്തരവ്. ഭാര്യയും മറ്റൊരാളും തമ്മിലുള്ള ഫോൺ വിളികൾ വ്യഭിചാരത്തിന്‍റെയും ദാമ്പത്യ ക്രൂരതയുടെയും പരിതിയിൽ വരുമെന്ന് കാണിച്ച് ഭർത്താവ് കുടുംബ കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. എന്നാൽ പലവട്ടം നടന്ന കൗൺസിലിംഗിന് ശേഷവും ഭാര്യ അന്യവ്യക്തിയുമായുള്ള ബന്ധം തുടർന്നതിനാൽ ഫോൺ വിളികളുടെ വിശദാംശങ്ങളുമായിട്ടാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

കക്ഷികൾക്കിടയിൽ 2012 മുതൽ നിലനിൽക്കുന്ന ദാമ്പത്യ കലഹവും മൂന്ന് തവണ വേർപിരിഞ്ഞതും നിരവധി കൗൺസിലിംഗുകൾക്ക് ശേഷം വീണ്ടും ഒന്നിച്ചതും കണക്കിലെടുക്കുമ്പോൾ, ഭാര്യ പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഭർത്താവ് ഭാര്യയെയും രണ്ടാമത്തെ വ്യക്തിയെയും അവരുടെ ജോലി സ്ഥലത്തല്ലാതെ മറ്റൊരിടത്തു വച്ചും ഒരുമിച്ച് കണ്ടിട്ടില്ലാത്തതിനാൽ ഭാര്യയുടെ ഫോൺ കോളുകളുടെ തെളിവുകൾ വ്യഭിചാരമായി അനുമാനിക്കാൻ പര്യാപ്തമല്ലെന്നും, എന്നാൽ ഭാര്യയുടെ നടപടി ഭർത്താവിന് വിവാഹമോചനം സാധുവാക്കാവുന്ന ദാമ്പത്യ ക്രൂരതയാണന്നും കോടതി, ഉത്തരവിൽ വ്യക്തമാക്കി.

Back to top button
error: