KeralaNEWS

തലശ്ശേരിയിൽ പാർട്ടി പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് ആർ.എസ്.എസ് എന്ന് സിപിഎം, കൊലയിൽ പങ്കില്ലെന്ന് ബി.ജെ.പി

ലശ്ശേരി: സി.പി.എം പ്രവര്‍ത്തകനെ തലശ്ശേരി പുന്നോലില്‍ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഇതിനിടെ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് എന്ന സി.പി.എം ആരോപണം ബി.ജെ.പി നിഷേധിച്ചു.
യാഥാർഥ്യം മനസിലാക്കാതെയാണ് സി.പി.എം പ്രതികരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് പറഞ്ഞു. ബി.ജെ.പിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് ഹരിദാസ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബി.ജെ.പിക്ക് പറയാനുള്ളത്. കൊലപാതകത്തിന് പിന്നിലെ വസ്തുത പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സി.പി.എം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിനു സമീപത്ത് വച്ചാണ് നിഷ്ഠൂരമായ ഈ കൊലപാതകം നടന്നത്. ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്.
ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവസ്ഥലത്ത് ഓടി എത്തി. ഇവരുടെ കൺമുന്നിലായിരുന്നു ക്രൂരമായ അക്രമം നടന്നത്.

ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റു. വെട്ടേറ്റ് ​ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.

ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സി.പി.എം, ബ‌ി.ജെ.പി സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്.

തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷിന്റെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രതികരിച്ചു.

അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.

കൊലയ്ക്ക് പിന്നിൽ ആർ.എസ്.എസ് ബന്ധം , സി.പി.എം ആരോപിച്ച സ്ഥിതിക്ക് അക്രമം ഉണ്ടാകാനുള്ള സാധ്യത പൊലീസ് മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ അക്രമം ഉണ്ടാകാതിരിക്കാൻ പൊലീസും അതീവ ജാ​ഗ്രതയിലാണ് .

കൊലപാതകം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബന്ധുക്കളുടെ മൊഴി എടുത്ത പൊലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

ബന്ധുക്കളുടെ മൊഴി അനുസരിച്ച് കൊലപാതകം നടത്തിയവരെ കുറിച്ച് ഏകദേശ ധാരണ പൊലീസ് ലഭിച്ചിട്ടുണ്ട്. ഇവർ കടന്നുകളയും മുമ്പ് കസ്റ്റഡിയിലെടുക്കാനാണ് പഴുതടച്ച അന്വേഷണം.

Back to top button
error: