KeralaNEWS

സര്‍ക്കാരിനെ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തിയത് വിമാനം ഹൈജാക്ക് ചെയ്തവരെ പോലെ: ഭരണഘടനാ ബാധ്യത ചൂണ്ടിക്കാട്ടാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ഇല്ല, വി ഡി സതീശൻ 

 

മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്താലാക്കിയാലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടൂവെന്ന് ഗവര്‍ണര്‍ പറയുന്നത് വിമാനം ഹൈജാക്ക് ചെയ്തവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിക്കുന്നതു പോലെയാണ്. എന്നാല്‍ വിമാനം ഹൈജാക്ക് ചെയ്തവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും ബോംബാണെന്നു പറഞ്ഞ് കാട്ടിയത് ടെന്നീസ് ബോളായിരുന്നെന്നും ഈ സര്‍ക്കാരിന് മനസിലായില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ ഭീഷണിക്ക് വഴങ്ങിയത്. നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സ്റ്റാഫ് നിയമന വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. അത് മറ്റൊരു വിഷയമാണ്. അത് ഭരണഘടനാപരമായി ബാധ്യത നിറവേറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ടതല്ല. നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടനാ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി മറുപടി പറയാന്‍ ആര്‍ജ്ജവമുള്ളൊരു സര്‍ക്കാരോ മുഖ്യമന്ത്രിയോ കേരളത്തിലില്ല.

ഭരണഘടനയുടെ 163, 176 വകുപ്പുകള്‍ അനുസരിച്ച് നയപ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ചാല്‍ നിയമസഭയെ അഭിസംബോധന ചെയ്യേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. നയപ്രഖ്യാപന പ്രസംഗം നടത്തിയില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് ഇന്ന് രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. അതിന് അവസരം കൊടുക്കാതെ അനാവശ്യമായി ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി പൊതുഭരണ വകുപ്പ് സെക്രട്ടറിയെ ബലിയാടാക്കി. മുഖ്യമന്ത്രി പറഞ്ഞിട്ടല്ലേ പൊതുഭരണ സെക്രട്ടറി പഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ച ഫയലില്‍ അതൃപ്തി രേഖപ്പെടുത്തിയത്? ഫയലില്‍ രേഖപ്പെടുത്തിയ അതൃപ്തി പൊതുഭരണ വകുപ്പ് സെക്രട്ടറിയുടേതാണോ സര്‍ക്കാരിന്റേതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി പറയാതെ പൊതുഭരണ സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തുമോ?

പ്രതിപക്ഷത്തിന്റെ വാദമുഖങ്ങള്‍ വെറും രാഷ്ട്രീയ ആരോപണങ്ങളല്ല സത്യസന്ധമാണെന്ന് ശരിവയ്ക്കുന്നതാണ് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. പ്രതിപക്ഷ വാദങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് സി.പി.ഐയുടെ വിമര്‍ശനങ്ങള്‍.

Back to top button
error: