KeralaNEWS

സാഹസിക ടൂറിസം കൊടുമുടി കയറുന്നു, റാപ്പെലിങ്ങിനൊരുങ്ങി വയനാട്ടിലെ കാന്തൻപാറ

മേപ്പാടി: കേരളത്തിൻ്റെ ഭാവി വരുമാന സ്രോതസ് ടൂറിസമാണെന്ന് തിരിച്ചറിഞ്ഞിട്ട് കാലമേറെയായി. പക്ഷേ ആ സാധ്യത നാം ഇന്നോളം ചൂഷണം ചെയ്തിട്ടില്ല. കായലും കടലും മഞ്ഞും മഴയും ഹരിതാഭയും കണ്ട് സഞ്ചാരികൾ തിരിച്ചു പോകുന്നതല്ലാതെ സാഹസിക ടൂറിസത്തിൻ്റെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തിയിട്ടില്ല കേരളം. അത് സാധ്യമായാൽ വിദേശികൾ മാത്രമല്ല സ്വദേശികളും കുതിച്ചെത്തും ‘ദൈവത്തിൻ്റെ സ്വന്തം നാട്ടിലേയ്ക്ക്’. മൂന്നാറും വയനാടും അഗസ്ത്യകൂടവും, പൊന്മുടിയിലെ സീതാതീർത്ഥവുമൊക്കെ സാഹസിക ടൂറിസത്തിൻ്റെ കൊടുമുടികളാണ്.

ആ സാധ്യതകളിലേയ്ക്കുള്ള ഒരു ചുവടുവയ്പ്പാണ് കാന്തൻപാറയിൽ സാഹസിക സഞ്ചാരികൾക്കായി ഒരുങ്ങുന്ന റാപ്പെലിംങ്ങ്. സംസ്ഥാനത്ത് ആദ്യമായാണ് പാറക്കെട്ടുകളിൽ റാപ്പെലിങ്ങിനു തുടക്കമിടുന്നത്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ബാംഗ്ലുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൗഡ് ഗ്രാജുവേറ്റ് ഓഫ് ബാംഗ്ലൂർ അഡ്വഞ്ചർ സ്കൂൾ പരീക്ഷണാടിസ്ഥാനത്തിൽ കാന്തൻപാറയിൽ റാപ്പെലിങ്ങ് നടത്തി. വെള്ളചാട്ടത്തിനു മുകളിൽ നിന്ന് 40 അടി താഴ്ചയിലേക്ക് റോപ്പ് വഴി അതിസാഹസികമായി സംഘാംഗങ്ങൾ ഇറങ്ങി. വഴുക്കുള്ള പാറക്കെടുകളിൽ വെള്ളച്ചാട്ടത്തിനു നടവിലൂടെ താഴേക്ക് ഇറങ്ങുന്ന റാപ്പെലിങ്ങ് സാഹസിക ടൂറിസത്തിൻ്റെ മുന്നേറ്റമാകും. കേരളത്തിൽ സുപരിചിതമല്ലാത്ത റാപ്പെലങ്ങ് അഡ്വഞ്ചർ ടൂറിസത്തെ ഇതോടെ വയനാടും വരവേൽക്കുകയാണ്.
ഇന്ത്യയിൽ മഹാരാഷ്ട്ര പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് റാപ്പെലിങ്ങ് സാഹസിക ടൂറിസം നിലവിലുള്ളത്. സാഹസിക ടൂറിസത്തിൽ താൽപര്യമുള്ള സഞ്ചാരികളെ വയനാട്ടിലേക്ക് ആകർഷിക്കാൻ ഇതു വഴി കഴിയും. കാന്തൻപാറയിൽ വിപുലമായ സൗകര്യമൊരുക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടന്ന ട്രയൽറാപ്പെലിങ്ങ് നവ്യാനുഭവമാണ് എന്ന് ബി.എ.എസ് സംഘാംഗങ്ങൾ പറഞ്ഞു. പ്രധാനമായും യുവാക്കളായ സാഹസിക സഞ്ചാരികളെയാണ് ടൂറിസം കൗൺസിൽ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയാകുംപദ്ധതി നടത്തുക. സഞ്ചാരികൾക്കുള്ള പരിശീലനവും പരിഗണനയിലുണ്ട്. ഡി റ്റി പി സി സെക്രട്ടറി കെ.ജി അജേഷ്, കാന്തൻപാറ മാനേജർ എം.എസ് ദിനേശ് മറ്റ് കേന്ദ്രങ്ങളിലെ മാനേജർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Back to top button
error: