CrimeNEWS

അധ്യാപികയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടുപോയി പണം കവരാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ലസ്ഥാന നഗരിയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ഈ ദുരാനുഭവം നേരിടേണ്ടി വന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന സ്‌കൂളിലെത്തി അധ്യാപികയെ നിർബന്ധപൂർവ്വം ഒരാൾ കാറിൽ കയറ്റിക്കൊണ്ടു പോകുന്നു. വാഹനത്തിൽ വച്ച് അക്രമി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിക്കുന്നു. ഭാഗ്യം കൊണ്ടു രക്ഷപെട്ട അധ്യാപിക പൊലീസിൽ പരാതി നൽകി.ഒടുവിൽ കേസിലെ പ്രതി പൊലീസ് വലയിൽ കുടുങ്ങുകയും ചെയ്തു.

കിഴക്കുംഭാഗം സ്വദേശിയായ വെട്ടുകാട് ബാലനഗർ ഭാഗത്ത് താമസിക്കുന്ന ജനീഷ് ജയിംസിനെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റുചെയ്തത്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നും ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞാണ് അധ്യാപികയെ ബലമായി ഇയാൾ കാറിൽ കയറ്റിയത്.

തുടർന്ന് അധ്യാപികയോട് ജനീഷ് പണവും സ്വർണവും ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ച അധ്യാപികയെ ഇയാൾ ആക്രമിക്കുകയും ചെയ്തു. അധ്യാപികയുടെ പരാതിയിൽ കേസെടുത്ത പൊലീസ് രഹസ്യവിവരത്തെത്തുടർന്ന് ആനയറ ഭാഗത്തു നിന്ന് ജനീഷിനെ അറസ്റ്റുചെയ്യുകയായിരുന്നു.

ഇയാൾക്കെതിരേ എറണാകുളം റെയിൽവേ പോലീസ്, അടിമാലി, തൃശ്ശൂർ ഈസ്റ്റ്, ആലുവ എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്.
തമ്പാനൂർ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർചെയ്ത മോഷണക്കേസിൽ മുമ്പ് നാലുവർഷം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

വഞ്ചിയൂർ സി.ഐ ഡിപിൻ വി വി, എസ്.ഐമാരായ ഉമേഷ്, ജയപ്രകാശ്, ജസ്റ്റിൻ മോസസ്, എഎസ്ഐ ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: