KeralaNEWS

മൂന്നാറിന്റെ ഉറക്കം കെടുത്തി വീണ്ടും പടയപ്പ;  ഒന്നും ചെയ്യാനാവാതെ വനപാലകർ.

മൂന്നാര്‍ ടൗണില്‍ വീണ്ടും കാട്ടാന ശല്യം. പടയപ്പ എന്ന കുറുമ്പന്‍ ഇത് ആറാം തവണയാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.   ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആര്‍ ഒക്ക് സമീപത്തെ പെട്ടിക്കടയില്‍  ഒറ്റയാന എത്തിയത്.  കഴിഞ്ഞ അഞ്ചുതവണ മൂന്നാര്‍ ജനറല്‍ ആശുപത്രി പോസ്റ്റോഫീസ് കവലയിലായിരുന്നു പടയപ്പയുടെ കലാവിരുത്. ഇത്തവണ അത് മാറ്റിപ്പിടിച്ചു. ഇവിടങ്ങളിലെ കച്ചവടക്കാര്‍ പടയപ്പയെ വിരട്ടിയോടിച്ചതാണ് സ്ഥലം മാറ്റാന്‍ കാരണം. മൂന്നാര്‍ പഞ്ചായത്തിന് സമീപത്തെ ആളനക്കമില്ലാത്ത ഭാഗത്തുകൂടി ആര്‍ ഒ ജംഗഷനിലെത്തിയ പടയപ്പ വഴിയരികിലെ മുരുകന്റ പെട്ടിക്കട പൂര്‍ണമായി തകര്‍ത്തു. കടയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് കാരറ്റ്, ഒരു ചാക്ക് മക്കാചോളം എന്നിവ ഭക്ഷിച്ചാണ് കാടുകയറിയത്. മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.

 

രാത്രി ഒരു മണിയോടെ എത്തിയ കാട്ടാന ഒരു മണിക്കുറോളം നിലയുറപ്പിച്ചശേഷമാണ് തിരിച്ചുപോയത്.  പടയപ്പയെന്ന ഒറ്റയാന പകല്‍നേരങ്ങളില്‍ പോലും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവാണ്.   കാഴ്ച0ക്കാര്‍ നോക്കി നില്‍ക്കെ ഭക്ഷണങ്ങള്‍ കഴിച്ചുമടങ്ങുന്ന ഇവനെ അകലെയുള്ള കടുകളിലേക്ക് മാറ്റാന്‍ നാളിതുവരെ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല.

പടയപ്പയുടെ വിരുതുകൾ ഇതിന് മുന്‍പും വാര്‍ത്തയായിരുന്നു. ഉടനെ അധികൃതർ എന്തെങ്കിലും ചെയ്യണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്ക്.

Back to top button
error: