KeralaNEWS

വാവ സുരേഷ് ആശുപത്രി വിട്ടു

 

വാവ സുരേഷ് ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു.

മന്ത്രി വി.എൻ. വാസവനും ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും വൻ മാധ്യമപ്പടയും അദ്ദേഹം ആശുപത്രി വിടുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട പാന്പ് പിടിത്തക്കാരൻ വാവാ സുരേഷിനെ സ്വീകരിക്കാൻ വൻ ജനാവലിയും ആശുപത്രി പരിസരത്ത് എത്തിയിരുന്നു.

പ്രതികരണമാരാഞ്ഞ മാധ്യമങ്ങളെ നോക്കി കൈകൂപ്പിയ വാവാ സുരേഷ് ഇതു തന്‍റെ രണ്ടാം ജന്മമാണെന്നു പറഞ്ഞു. പാന്പ് കടിച്ചു കാറിൽ വരുന്നതു മാത്രമേ ഒാർമയുള്ളെന്നും പിന്നീടു ദിവസങ്ങൾക്കു ശേഷമാണ് തനിക്ക് ഒാർമശക്തി വീണ്ടു കിട്ടുന്നത്.

അദ്ഭുതപ്പെടുത്തുന്ന പരിചരണമാണ് തനിക്ക് കോട്ടയം മെഡിക്കൽ കോളജിൽ ലഭിച്ചത്. ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമൊക്കെ വലിയ സ്നേഹത്തോടെ തന്നെ പരിചരിച്ചു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. തന്നെ ആശുപത്രിയിൽ എത്തിച്ചവരുടെ ത്യാഗം മറക്കാനാവില്ല. – സുരേഷ് പറഞ്ഞു.

വാവാ സുരേഷ് സുരക്ഷിതത്വമില്ലാതെയാണ് പാന്പ് പിടിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ടല്ലോ എന്നതിനെക്കുറിച്ച് എങ്ങനെ പ്രതികരിക്കുന്നുവെന്നു മാധ്യമപ്രവർത്തകർ ചോദിച്ചു.
എന്നാൽ, ഈ ആരോപണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും ശാസ്ത്രീയമായി പാന്പ് പിടിക്കുന്നവരെന്നു പറയുന്നവർ തന്നെ പാന്പ് കടിയേറ്റ് ആശുപത്രിയിലായ സംഭവങ്ങൾ തനിക്ക് അറിയാമെന്നും വാവാ സുരേഷ് പ്രതികരിച്ചു. പാന്പിനെ പിടിത്തം അപകടകരമായ ജോലിയാണ്. ആർക്കും ഇത്തരം അവസ്ഥകളൊക്കെ നേരിടാം.

Back to top button
error: