ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാട് ഫിഷറീസ് മന്ത്രി അനിത ആര്‍ രാധാകൃഷ്ണന്റെ 6.5 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.അനിത ആര്‍ രാധാകൃഷ്ണനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം തമിഴ്നാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ്, തൂത്തുക്കുടി ഡിറ്റാച്ച്‌മെന്റ് സമര്‍പ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.സംസ്ഥാന ഫിഷറീസ്, മത്സ്യത്തൊഴിലാളി ക്ഷേമം, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും മുന്‍ ഭവന, നഗരവികസന മന്ത്രിയുമായിരുന്ന ആളാണ് അനിത ആര്‍ രാധാകൃഷ്ണൻ.
2001,2006-ൽ എഐഡിഎംകെ സീറ്റിലും 2011,2016,2021 ഡിഎംകെ സീറ്റിലും നിയമസഭയിൽ എത്തിയ ആളാണ് അനിത.ആർ.രാധാകൃഷ്ണൻ.ഇതിൽ 2001-ൽ എഐഡിഎംകെ മന്ത്രിസഭയിലും ഇപ്പോൾ ഡിഎംകെ മന്ത്രിസഭയിലും അംഗമാണ്.കഴിഞ്ഞ ജൂലൈയിൽ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിൽ ഒരു ബോട്ട് യാത്രയ്ക്ക് ശേഷം കരയിലേക്ക് നടന്നിറങ്ങാൻ കൂട്ടാക്കാതിരുന്ന മന്ത്രിയെ ഒരു മത്സ്യതൊഴിലാളി എടുത്ത് കരയില്‍ എത്തിച്ചതും വൻ വിവാദമായിരുന്നു.