KeralaNEWS

ഗർഭിണികൾക്ക് നിയമന വിലക്ക്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതം : ഡിവൈഎഫ്‌ഐ

 

ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്ത്രീകളെ നിയമിക്കരുത് എന്ന വിവേചനപരമായ നിയമം ഏർപ്പെടുത്താനുള്ള എസ്ബിഐ തീരുമാനം അപലപനീയമാണ്. നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗർഭിണിയാണെങ്കിൽ അവരുടെ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ അത് നിയമനത്തിൽ താൽകാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്ബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. സ്ത്രീകളോടുള്ള ഈ വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണിത്.

ഗർഭിണികൾക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്ന എസ്ബിഐയിൽ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെതുടർന്ന് 2009 ലാണ് മാറ്റം വന്നത്. ഈ നിയമന വിലക്ക് വീണ്ടും പുന:സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Back to top button
error: