KeralaNEWS

ഇൻസ്റ്റഗ്രാം പ്രണയം, 16കാരിയെ തട്ടിക്കൊണ്ടുപോയ 19കാരൻ പൂവച്ചല്‍ സ്വദേശി ജെഫിന്‍ ജോയി; ഇരുവരേയും കാട്ടാക്കടയിൽ നിന്നു പൊലീസ് പൊക്കി

ഭരണങ്ങാനംകാരി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പൂവച്ചല്‍ സ്വദേശി ജെഫിന്‍ ജോയി എന്ന യുവാവിനോടൊപ്പമാണ് മുങ്ങിയത്. വീട്ടുകാരെ പറ്റിക്കാനായി കട്ടിലേൽ തലയിണകള്‍ ചേര്‍ത്തുവച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയ ശേഷം മൊബൈല്‍ ഫോണും ഉപേക്ഷിച്ചാണ് പെൺകുട്ടി വീടുവിട്ടത്. പക്ഷേ പദ്ധതികൾ പാളി. മണിക്കൂറുകൾക്കകം കാമുകനും കാമുകിയും പൊലീസിൻ്റെ വലയിൽ കുടുങ്ങി

കോട്ടയം: ഭരണങ്ങാനം മേലമ്പാറയില്‍ നിന്ന് ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ ഈരാറ്റുപേട്ട പൊലീസ് തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്ന് കണ്ടെത്തി.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ നിവാസില്‍ ജെഫിന്‍ ജോയി (19) യോടൊപ്പമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങിയത്.
ബുധനാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനി വീടുവിട്ടത്. പെണ്‍കുട്ടിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീട്ടുകാരെ പറ്റിക്കാനായി കട്ടിലിൽ തലയിണകള്‍ ചേര്‍ത്തുവച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയ ശേഷമാണ് പെണ്‍കുട്ടി മുങ്ങിയത്. അവധി ദിവസമായതിനാല്‍ ഉറങ്ങുകയാണെന്ന ധാരണയില്‍ വീട്ടുകാർ, പെണ്‍കുട്ടി വീടുവിട്ട കാര്യം അറിയാനും വൈകി.

വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണ്‍ ഇല്ലാതെയാണ് വീടുവിട്ടത്. ഇത് അന്വേഷണത്തില്‍ ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ സുഹൃത്തിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇരുവരും കാട്ടാക്കടയിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കാട്ടാകട പോലീസിൽ വിവരം അറിയിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു.

ജെഫിന്‍ ജോയിയെ തലേദിവസം പെൺകുട്ടിയുടെ വീടിന് സമീപം കണ്ടിരുന്നതായി ദൃക്സാക്ഷികൾ പറയുന്നുണ്ട്. മുടി നീട്ടി വളർത്തിയ ഒരാളെ പെൺകുട്ടിയുടെ വീടിനടുത്തുള്ള ബജി കടയിലും പലരും കണ്ടിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥിനിയുടെ വീടിന് സമീപമെത്തിയ ജെഫിൻ രാവിലെ വിദ്യാർഥിനിയുമായി കെ.എസ്.ആർ.ടി.സി ബസ്സിൽ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു.
ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവർ പിന്നിട് അടുത്തൊരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടി പോകുന്നതിനിടയിലാണ് പോലീസ് പിടിയിലായത്.
ബുധനാഴ്ച്ച രാത്രി ഏഴരയോടെ ഇരുവരെയും കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോട്ടയത്തേക്ക് കൊണ്ടുവരുകയും ചെയ്തു.
പെൺകുട്ടിയേയും യുവാവിനെയും വ്യാഴാഴ്ച ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കി. ജെഫിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെയാണ് പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താനായത്.

Back to top button
error: