KeralaLead NewsNEWS

നവജാത ശിശു ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍

കോട്ടയം: നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് സുരേഷ് പെയിന്റിംഗ് തൊഴിലാളിയാണ്. ഇരുവരുടെയും ആറാമത്തെ കുട്ടിയാണ് മരിച്ചത്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ ബക്കറ്റിലിടാന്‍ മൂത്തകുട്ടിയോടു താന്‍ പറഞ്ഞിരുന്നുവെന്ന് നിഷ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. അമ്മ നിഷ കാല്‍ തളര്‍ന്ന് എഴുന്നേറ്റു നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്.

അയല്‍വാസിയായ സ്ത്രീ ഇന്നലെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും കൊവിഡ് ആണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ചയക്കുകയായിരുന്നു. സംശയം തോന്നിയ അയല്‍വാസി ആശാവര്‍ക്കറെ വിവരമറിയിച്ചു. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി മനസ്സിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

കുട്ടിയുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിഷയെ പൊലീസ് നിരീക്ഷണത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Back to top button
error: