NEWS

‘എസ്.ഐ സാറിന്റെ ജീവിതം മുട്ടിപ്പോവും. ഞാൻ രണ്ടുംകൽപ്പിച്ച് ഇറങ്ങാൻ പോവ്വാ…’ ഇൻസ്റ്റഗ്രാം വീഡിയോയിൽ ഗുണ്ടാ നേതാവിൻ്റെ ഭീക്ഷണി

നാദാപുരം തണ്ണീർപന്തൽ സ്വദേശിയുടെ വീട്ടിൽ ക്വട്ടേഷൻ സംഘം, സാമ്പത്തിക തർക്കം പറഞ്ഞുതീർക്കാനാണ് എത്തിയത്. പിന്നീടിത് വാക്കുതർക്കത്തിലും സംഘർഷത്തിലും കലാശിച്ചു. സംഘത്തലവൻ ഷമീം ഉൾപ്പെടെയുള്ളവർ പൊലീസ് എത്തിയപ്പോഴേയ്ക്കും കടന്നുകളഞ്ഞു. പിന്നീടാണ് ഇൻസ്റ്റഗ്രാമിലൂടെ ഷമീം പോലീസിനെ വെല്ലുവിളിച്ചത്

കോഴിക്കോട്: ക്വട്ടേഷൻ സംഘത്തലവനും കണ്ണൂർ നാറാത്ത് സ്വദേശിയുമായ ഷമീമിനെ നാദാപുരം ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂർ കക്കാട് നിന്ന് പിടികൂടി.
വീട് കയറി ആക്രമണം നടത്തിയ ശേഷം ഒളിവിൽപോയ ഷമീം പോലീസിനെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് നാദാപുരം തണ്ണീർപന്തൽ കടമേരി റോഡിൽ ആക്രമണമുണ്ടായത്. കണ്ണൂരിൽനിന്നെത്തിയ ക്വട്ടേഷൻ സംഘം തണ്ണീർപന്തൽ സ്വദേശിയെ വീട് കയറി ആക്രമിക്കുകയായിരുന്നു. സാമ്പത്തികതർക്കം പറഞ്ഞുതീർക്കാനായാണ് കണ്ണൂരിലെ സംഘം ഇവിടേക്ക് എത്തിയത്. ഇത് പിന്നീട് വാക്കുതർക്കത്തിലും സംഘർഷത്തിലും കലാശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ നാറാത്ത് സ്വദേശിയായ കെ.വി സഹദിനെ പോലീസ് നേരത്തെ ത പിടികൂടിയിരുന്നു. എന്നാൽ ക്വട്ടേഷൻസംഘത്തലവൻ ഷമീം ഉൾപ്പെടെയുള്ളവർ കാറിൽ കടന്നുകളഞ്ഞു. ഒളിവിൽപോയ ഷമീം പിന്നീട് ഇൻസ്റ്റഗ്രാമിലൂടെ പോലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തി.

എസ്.ഐ. സാറിന്റെ ജീവിതം മുട്ടിപ്പോവുമെന്നും താൻ രണ്ടുംകൽപ്പിച്ച് ഇറങ്ങാൻ പോവുകയാണ് എന്നുമായിരുന്നു വീഡിയോയിൽ പ്രതി പറഞ്ഞിരുന്നത്. നാദാപുരത്തെ നാട്ടുകാർക്കെതിരേയും ഇയാൾ ഭീഷണി മുഴക്കി. ഇതോടെയാണ് പ്രതിയെ പിടികൂടാൻ പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചത്.

Back to top button
error: