KeralaNEWS

ഗൂഢാലോചന കേസ്: സ്വപ്‌ന ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് പ്രതികരണം

കൊച്ചി: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് സ്വപ്‌ന സുരേഷ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. കെ.ടി.ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യുന്നത്.

നേരത്തെ രണ്ടു തവണ ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്വപ്‌ന ഹാജരായിരുന്നില്ല. ഇഡി ചോദ്യം ചെയ്യല്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ സ്വപ്‌ന ഒഴിവായത്. അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന കേസില്‍ സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റുണ്ടായേക്കും എന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കവേയാണ് അറസ്റ്റ് ഭയക്കുന്നില്ലെന്ന് സ്വപ്‌ന പ്രതികരിച്ചത്.

ഇതിനിടെ, 164 മൊഴി പിന്‍വലിക്കാന്‍ ഇടപെട്ടു എന്ന് സ്വപ്‌ന ആരോപിക്കുന്ന ഷാജ് കിരണ്‍ ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരായി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്ക് കൈമാറുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. അനധികൃതമായി ഒന്നും നേടിയിട്ടില്ല. ക്രൈംബ്രാഞ്ചിനോട് പറഞ്ഞത് ഇഡിയോടും പറയും. തന്റെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതായും ഷാജ് കിരണ്‍ പറഞ്ഞു. സുഹൃത്തായ ഇബ്രാഹിമിന്് ഒപ്പമാണ് ഷാജ് കിരണ്‍ എത്തിയത്. ഫോണില്‍ വിളിച്ച് ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഇബ്രായി പറഞ്ഞു. ഇബ്രാഹിമിന്് എല്ലാം അറിയാമെന്ന് ഷാജ് കിരണ്‍ നേരത്തെ പറഞ്ഞിരുന്നു.

Back to top button
error: