HealthLIFE

കുട്ടികളെ സൂക്ഷിക്കുക, പനിയുണ്ടെങ്കില്‍ സ്‌കൂളില്‍ വിടരുത്, ദിവസം 2 തക്കാളിപ്പനിയെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നതായി വിവരം

ഇടുക്കി: കഴിഞ്ഞ ഒരാഴ്ചയിലേറെയായി സംസ്ഥാനത്ത് പനി പലയിടത്തും വ്യാപിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭീഷണിയുയരുന്നത് കുട്ടികള്‍ക്കെന്ന് വിവരം. 10 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ തക്കാളിപ്പനി കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗികളുള്ള വീട്ടിലെ കുട്ടി സ്‌കൂളിലെത്തുക വഴി രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്നിരിക്കെ തക്കാളിപ്പനി കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അപകടസൂചന നല്‍കുന്നു. പനിയുള്ള കുട്ടിയില്‍നിന്ന് മറ്റു കുട്ടികള്‍ക്ക് പകരാനുള്ള സാധ്യതയാണ് ആശങ്ക സൃഷ്ടിക്കുന്നത്.

കുട്ടികള്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികള്‍ക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. രോഗം പൂര്‍ണമായി മാറിയതിനുശേഷം മാത്രം പറഞ്ഞയയ്ക്കുക.

ഇടുക്കി ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി വ്യാപിക്കുന്നതായും ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ദിവസം രണ്ട് തക്കാളിപ്പനി കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നെന്നുമാണ് വിവരം. ജില്ലയില്‍ തക്കാളിപ്പനിയെന്ന് സംശയിക്കുന്ന 142 കേസുകളും സ്ഥിരീകരിച്ച 24 കേസുകളും കഴിഞ്ഞ അഞ്ച് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കൂളുകളും അങ്കണവാടികളും സജീവമായതോടെയാണ് വീണ്ടും തക്കാളിപ്പനി വ്യാപനമുണ്ടായത്.

തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാന്‍ഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. വൈറസാണ് കാരണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്.

തക്കാളിപ്പനി വന്നാല്‍ കുട്ടികളുടെ കൈകാലുകളിലും വായ്ക്കകത്തും ചെറുകുമിളകള്‍ പ്രത്യക്ഷപ്പെടും. വായിലെ തൊലി പോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയവാല്‍വുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങള്‍ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണം.

ജില്ലയില്‍ വൈറല്‍ പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. മൂന്നാഴ്ചയ്ക്കിടെ 5471 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയാകുമ്പോള്‍ പനി ബാധിതരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെ വരും. കഴിഞ്ഞദിവസം പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 12 പേര്‍ക്ക് എലിപ്പനി സംശയിക്കുന്നുമുണ്ട്.

ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 29 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വയറിളക്ക രോഗങ്ങളെ തുടര്‍ന്നു ഒരാഴ്ചയ്ക്കിടെ ഇരുനൂറിലേറെപ്പേര്‍ പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. 10 പേര്‍ക്കു ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചു. ഇതിനെല്ലാം പുറമേ, ജില്ലയില്‍ കോവിഡ് കേസുകളിലും വര്‍ധനയുണ്ട്. ഈ സാഹചര്യത്തില്‍ പനി ലക്ഷണങ്ങള്‍ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Back to top button
error: