Breaking NewsNEWSWorld

അഫ്ഗാനില്‍ ഭൂചലനം: 255 മരണം; വ്യാപക നാശം, മരണസംഖ്യ ഉയരും

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍നാശനഷ്ടം. 255 പേര്‍ മരിച്ചതായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നാക, ഗയാന്‍ ജില്ലകളിലായി 255 പേര്‍ കൊല്ലപ്പെടുകയും 155 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിലെ ബക്തര്‍ വാര്‍ത്താ ഏജന്‍സി ബുധനാഴ്ച രാവിലെ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

തലസ്ഥാനമായ കാബൂളിന് തെക്ക് ഖോസ്റ്റ് പട്ടണത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ശക്തവും നീണ്ടതുമായ കുലുക്കം’ അനുഭവപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിന്റെ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്്.

കിഴക്കന്‍ പ്രവിശ്യകളായ ഖോസ്ത്, നംഗര്‍ഹാര്‍ എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് താലിബാന്‍ ഭരണകൂടത്തിന്റെ ദുരന്തനിവാരണ അതോറിറ്റി തലവന്‍ മുഹമ്മദ് നാസിം ഹഖാനി പറഞ്ഞു. സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കിയില്ലെങ്കില്‍ മരണസംഖ്യ ഉയരുമെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നതായി ബക്തര്‍ പറഞ്ഞു.

Back to top button
error: