IndiaNEWS

വിമാന ടിക്കറ്റ് 21 ദിവസം മുൻപ് എടുക്കണം, കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യണം: സര്‍ക്കാര്‍ ജീവനക്കാരോട് കേന്ദ്രം

ദില്ലി: സർക്കാർ ചെലവിൽ ഉള്ള യാത്രകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂ എന്ന് ജീവനക്കാരോട് കേന്ദ്രം. കഴിവതും യാത്രയ്ക്ക് 21 ദിവസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും വിമാനകമ്പനികൾ ഫ്ലെക്സി നിരക്കിലാണ് ടിക്കറ്റിന് വില ഈടാക്കുന്നത് എന്നതിനാൽ ഉയർന്ന ബാധ്യത ഒഴിവാക്കാനാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.

യാത്രയ്ക്ക് അനുമതി കിട്ടിയില്ലെങ്കിലും, ടിക്കറ്റ് ബുക്ക് ചെയ്യണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഒന്നിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യരുത് എന്നും നിർദേശമുണ്ട്. നിലവിൽ മൂന്ന് കമ്പനികൾ വഴി മാത്രമേ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവൂ. ബാൽമർ ലൗറി ആൻഡ് കമ്പനി, ഐആർസിടിസി, അശോക ട്രാവൽ ആൻഡ് ടൂർസ് എന്നിവയാണവ.

യാത്രയ്ക്ക് മൂന്നുദിവസം മുൻപ് മാത്രം ബുക്ക് ചെയ്യുന്ന, അതായത് അവസാന 72 മണിക്കൂറിനുള്ളിലാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതെങ്കിൽ യാത്രചെയ്യുന്ന ജീവനക്കാരൻ ഇതിന് മതിയായ കാരണം ബോധിപ്പിക്കണം. ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയാണെങ്കിൽ, അത് യാത്രയുടെ 24 മണിക്കൂർ മുൻപ് ആയിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. അവസാന 24 മണിക്കൂറിനുള്ളിൽ ആണ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ അതിനും യാത്രികനായ ജീവനക്കാരൻ മതിയായ കാരണം ബോധിപ്പിക്കണം.

ഒരു യാത്രയ്ക്കുള്ള ടിക്കറ്റ് അംഗീകാരമുള്ള മൂന്ന് ഏജൻസികളിൽ ഒന്നിൽ നിന്നും മാത്രമേ വാങ്ങാൻ പാടുള്ളൂ. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ജോയിന്റ് ഓഫീസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻറെ അനുമതിയോടുകൂടി മാത്രമേ ജീവനക്കാർ മറ്റ് ടിക്കറ്റ് ബുക്കിംഗ് ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടുള്ളൂ എന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Back to top button
error: