IndiaNEWS

അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം ദേശീയ താല്പര്യങ്ങൾക്കെതിര് :എം എ ബേബി

യുവ ആർ എസ് എസുകാരെ പിൻവാതിലിലുടെ നിയമിക്കാനുള്ള നീക്കം

അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം ദേശീയ താല്പര്യങ്ങൾക്കെതിര് :എം എ ബേബി

 

അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം നമ്മുടെ ദേശീയ താല്പര്യങ്ങൾക്ക് തന്നെ എതിരാണ്. പക്ഷേ, സൈന്യത്തിനും തൊഴിലില്ലാത്ത യുവാക്കൾക്കും എന്തോ മെച്ചം കിട്ടുന്ന കാര്യം ചെയ്യുന്നു എന്ന മട്ടിൽ ആണ് പ്രധാനമന്ത്രി ഇത് അവതരിപ്പിക്കുന്നത്. നാല് വർഷത്തേക്ക് ‘കരാർ സൈനികരെ’ റിക്രൂട്ട് ചെയ്തുകൊണ്ട് പ്രൊഫഷണൽ സായുധ സേനയെ ഉയർത്താൻ കഴിയില്ല. പെൻഷൻ പണം ലാഭിക്കുന്നതിനുള്ള ഈ പദ്ധതി, നമ്മുടെ പ്രൊഫഷണൽ സായുധ സേനയുടെ ഗുണനിലവാരത്തിലും കാര്യക്ഷമതയിലും ഗുരുതരമായ വിട്ടുവീഴ്ച ചെയ്യും.

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ സൈന്യത്തിൽ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. സാധാരണ സൈനികരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുപകരം ഈ പദ്ധതി അത്തരം കരാർ സൈനികർക്ക് അവരുടെ നാല് വർഷത്തിന് ശേഷം മറ്റ് തൊഴിൽ സാധ്യതകളൊന്നും നൽകില്ല. യുവ ആർ എസ് എസുകാരെ പിൻവാതിലിലുടെ ഒരു അർദ്ധ സൈനികദളമായി സംഘടിപ്പിക്കുവാനും അതിന് സർക്കാരിന്റെ ഖജനാവിലുള്ള ജനങ്ങളുടെ പണം കൌശലപൂർവ്വം ഉപയോഗിക്കാനുമുള്ള ഒരു കുറുക്കുവഴിയായി വേണം ഈ പദ്ധതിയെ കാണാൻ. യഥാർത്ഥ ഉദ്ദേശം ഇതായിരിക്കെത്തന്നെ വലിയൊരുനല്ലകാര്യം എന്നമട്ടിൽ ഇതവതരിപ്പിക്കുന്നവരുടെ അതിബുദ്ധി സമ്മതിക്കണം. തൊഴിൽ സുരക്ഷിതത്വം എന്ന പരിരക്ഷ പോലുമില്ലാതെ പരമമായ ത്യാഗത്തിന് തയ്യാറാവാൻ നമ്മുടെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നത് കുറ്റകരമാണ്.

‘അഗ്നിപഥ്’ പദ്ധതി ഉടൻ പിൻവലിക്കണം. സായുധ സേനയിലേക്കുള്ള പതിവ് റിക്രൂട്ട്‌മെന്റ് അടിയന്തരമായി നടത്തുകയും വേണം. എന്തെങ്കിലും അതീവ ജനവിരുദ്ധ പദ്ധതി നടപ്പാക്കുമ്പോഴൊക്കെയും അതിനെ മഹത്തായ എന്തോ ഒന്ന് എന്ന മട്ടിൽ പാക്കേജ് ചെയ്ത് അവതരിപ്പിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിവ് രീതിയാണ്. പാചകവാതകത്തിനുണ്ടായിരുന്ന സബ്സിഡി എടുത്തു കളയാൻ വേണ്ടി സബ്സിഡി ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും എന്ന പുകമറ ഉണ്ടാക്കിയപോലെ. ഇപ്പോൾ സബ്സിഡിയും ഇല്ല വില വൻതോതിൽ വർധിക്കുകയും ചെയ്തു. അടുത്ത ഒന്നരവർഷം കൊണ്ട് പത്തുലക്ഷം സർക്കാർ ജോലി എന്നതും ഇതുപോലെ ഒരു തട്ടിപ്പാണ്. അതിലൊന്നാണ് ഈ അഗ്നിപഥ് പദ്ധതി. പത്തു ലക്ഷത്തിലേറെ ഒഴിവുകൾ ഉള്ളപ്പോൾ അവയിൽ നിയമനം നടത്താതെ കരാർ – താല്ക്കാലിക നിയമനങ്ങൾ നടത്താനാണ് സർക്കാർ നീക്കം നടത്തുന്നത്. ഈ ശ്രമം ഉപേക്ഷിച്ച് ഈ തസ്തികകളിലേക്ക് സ്ഥിരനിയമനം നടത്തി ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ ചെയ്യേണ്ടത് ചെയ്യണം. ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നിൽ ഒന്നും തൊഴിൽ ആവശ്യമുള്ള പ്രായത്തിൽ ആണെന്നത് സർക്കാർ ഓർക്കണമെന്നും സിപിഐ (എം) പോളിറ്റ് ബ്യുറോ അംഗം എം എ ബേബി ചൂണ്ടിക്കാട്ടി.

 

Back to top button
error: