KeralaNEWS

അന്വേഷണം പൂര്‍ത്തിയാകാതെ സ്വപ്‌നയുടെ മൊഴി നല്‍കാനാവില്ലെന്ന് കോടതി

ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാനാവില്ലെന്ന് കോടതി. മൊഴി പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ നിരീക്ഷണം നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഉത്തരവിനായി കോടതി മാറ്റിവെച്ചു.

രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ ക്രൈംബ്രാഞ്ചിന് നിയമപരമായ എന്ത് അവകാശമാണുള്ളതെന്ന് കോടതി ചോദിച്ചു. ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ അഭിഭാഷകനും സ്വപ്നയുടെ അഭിഭാഷകനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് അരങ്ങേറിയത്. സ്വപ്ന രഹസ്യമൊഴി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണത്തിന് മൊഴി പകര്‍പ്പ് അനിവാര്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, മൊഴി പകര്‍പ്പ് വാങ്ങാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തെ സ്വപ്നയുടെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. ക്രൈംബ്രാഞ്ച് അപേക്ഷയ്ക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും രഹസ്യമൊഴി എങ്ങനെയെങ്കിലും വാങ്ങിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നതെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ.ഡിയാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ഇതേ വാദം തന്നെയാണ് ഇ.ഡി.യുടെ അഭിഭാഷകനും കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും ഇ.ഡി.യുടെ അഭിഭാഷകന്‍ പറഞ്ഞു.

അതിനിടെ, കേന്ദ്രസേനയുടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി ജൂണ്‍ 22-ലേക്ക് മാറ്റിവെച്ചു. സ്വപ്നയുടെ സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു ഇ.ഡി. അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയെ അറിയിച്ചത്. വിഷയത്തില്‍ ഇ.ഡി. ആസ്ഥാനത്തുനിന്നുള്ള മറുപടി ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 22-ലേക്ക് മാറ്റിയത്.

Back to top button
error: