KeralaNEWS

ജലീല്‍ ഖുറാനും ഈന്തപ്പഴവും എത്തിച്ചു, പെട്ടികളില്‍ ചിലതിന് വലിയ ഭാരം, പലതും അപ്രത്യക്ഷമായി: സ്വപ്ന

ഠ ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെടി ജലീലിന്റെ ബിനാമി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ പുറത്ത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നു സ്വപ്ന.

കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീല്‍ 17 ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴിയാണ് ജലീല്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്ത് 17ടണ്‍ ഈത്തപ്പഴം ഇറക്കുമതി ചെയ്തു. അത് എത്തിച്ച പെട്ടികളില്‍ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നു. പല പെട്ടികളും അപ്രത്യക്ഷമായി. ഖുറാന്‍ ഇറക്കുമതി ചെയ്തു. ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സ്വപ്ന സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നത്. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരേയും കെ.ടി ജലീലിനെതിരേയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.

അതേസമയം ഈ ആരോപണങ്ങള്‍ സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ തന്നെ കസ്റ്റംസ് വളരെ വിശദമായിത്തന്നെ അന്വേഷിച്ചിരുന്നു. എന്നാല്‍ അന്ന് ശ്രീരാമകൃഷ്ണനോ കെടിജലീലിനോ കേസുമായി ഒരു ബന്ധവും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേസില്‍ കസ്റ്റംസ് തുടരന്വേഷണമുണ്ടാകാനിടയില്ല.

എന്നാല്‍ മറ്റു അന്വേഷണ ഏജന്‍സികള്‍ക്ക് സ്വപ്നയുടെ രഹസ്യമൊഴി കിട്ടിയിരുന്നില്ല, അതുകൊണ്ട് തന്നെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇ.ഡിയോ എന്‍ഐയോ കേസില്‍ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. അതേസമയം അന്ന് സ്വപ്ന എന്തുകൊണ്ട് അന്വേഷണ ഏജന്‍സികളോട് ഇക്കാര്യം പറഞ്ഞില്ല എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. മുഖ്യമന്ത്രി അടക്കം ഉന്നതര്‍ക്ക് എതിരായ രഹസ്യ മൊഴിയുടെ പകര്‍പ്പ്് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.

Back to top button
error: