IndiaNEWS

ജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവ് ഇനിയും തുടരും

ജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവ് ഇനിയും തുടരും. ഇത് സംബന്ധിച്ച ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ഡൽഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് കോടതി നിര്‍ദേശിച്ചു.’സുപ്രീംകോടതി വിധി മേയറെ അറിയിച്ചതിനു ശേഷവും നടന്ന എല്ലാ പൊളിച്ചുനീക്കലുകളും ഞങ്ങള്‍ ഗൗരവമായി കാണും,’ രണ്ടാഴ്ചയ്ക്ക് ശേഷം കേസ് എടുക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇത് ന്യൂനപക്ഷ വേട്ടയുടെ ഭാഗമാണ്. കേന്ദ്രം ഒരു സമുദായത്തെ മാത്രം ലക്ഷ്യമിടുകയാണ്. വീടുകള്‍ പൊളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ദവെ ഉന്നയിച്ചു. അതേസമയം ജഹാംഗീര്‍പുരിയില്‍ പൊളിച്ച കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബൃന്ദ കാരാട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥ് കോടതിയില്‍ ആവശ്യപ്പെട്ടു. പൊളിക്കല്‍ നടപടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും 12.45 വരെ പൊളിക്കല്‍ നടപടികള്‍ തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത് രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന്റെ പ്രശ്‌നമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതി ഉത്തരവിറക്കിയിട്ടും പൊളിക്കല്‍ നടപടി തുടര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്ത് ഇത് അനുവദിച്ചാല്‍ നിയമവാഴ്ച ബാക്കിയുണ്ടാവില്ലെന്നും സര്‍ക്കാര്‍ നയത്തിന്റെ ഉപകരണമാണോ ബുള്‍ഡോസറെന്നും ദുഷ്യന്ത് ദവെ ചോദിച്ചു. ദില്ലിയില്‍ 731 അനധികൃത കോളനികളാണ് ഉള്ളത്. എന്നാല്‍ അതില്‍ നിന്ന് ഒരെണ്ണം മാത്രമാണ് തിരഞ്ഞെടുത്ത് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചാണ് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയതെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ വാദം. ജഹാംഗീര്‍പുരിയിലെ മാത്രം വിഷയമല്ല ഇതെന്നും രാജ്യത്തെ മുഴുവന്‍ ആളുകളെയും ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നും ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞു.

Back to top button
error: