IndiaNEWS

ലഖിംപൂര്‍ ഖേരി: യുപി സര്‍ക്കാരിന് വിമര്‍ശനം; ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരേ ഹര്‍ജി നല്‍കാന്‍ വൈകിയതെന്ത്?

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസില്‍ യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. കേസിലെ പ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിന് എതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയതിന് എതിരെയാണ് വിമര്‍ശനം. ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരേ അപ്പീല്‍ നല്‍കാന്‍ രണ്ട് തവണ യുപി സര്‍ക്കാരിന് കത്തെഴുതിയിരുന്നെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ആശിഷ് മിശ്ര രാജ്യം വിട്ട് പോകുമെന്ന ആശങ്കയില്ലെന്ന് യു.പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാമ്യത്തിന് എതിരെ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാനായി മാറ്റി.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാന്‍ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേല്‍നോട്ടത്തിനായി നിയോഗിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയും യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സുപ്രീംകോടതിക്ക് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി. ഒരു മാധ്യമ പ്രവര്‍ത്തകന്‍ അടക്കം എട്ടുപേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സംഭവം ആണ് ലഖിംപൂര്‍ ഖേരി കേസ്.

ലഖിംപുര്‍ ഖേരിയില്‍ ഉണ്ടായ അക്രമം ഗൗരവമേറിയതാണെന്ന് യു.പി സര്‍ക്കാര്‍ സുപ്രീം കോടതില്‍ പറഞ്ഞു. അതിനാലാണ് ഹൈക്കോടതിയില്‍ ജാമ്യത്തെ എതിര്‍ത്തത്. സാക്ഷികള്‍ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത്. ഈ വാദത്തിനോട് യോജിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യു.പി. സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കണമെന്ന് ലഖിംപുര്‍ ഖേരി കൂട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചുവരികയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

Back to top button
error: